ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുവടുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ് അവതരിപ്പിച്ചു. വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളും ഉൾപ്പെട്ടതാണ് ബജറ്റ്. ബജറ്റ് പ്രഖ്യാപനം തന്നെയാണ് ഇന്നത്തെ പ്രധാന വാർത്ത. ടെലിഗ്രാമിന് കേന്ദ്രസസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചതും കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് തിങ്കളാഴ്ച ഹാജരാകണമെന്ന് ഹൈക്കോടതി പറഞ്ഞതും ഇന്നത്തെ ശ്രദ്ധേയമായ വാർത്തകളാണ്. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ. ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുവടുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്‍റെ പരിരക്ഷ ലഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി പത്തുകോടി രൂപ വിലയിരുത്തി. കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതി പ്രിയദര്‍ശിനിക്കായി 600 കോടി വകയിരുത്തിയിട്ടുണ്ട്. ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ പേപ്പർ ചോർച്ചയോ പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗമോ ഉണ്ടാകാതിരിക്കാൻ നടപടി അത്യാവശ്യമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ കോടതി പിന്തുണച്ചു. വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിവച്ച കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കടുത്ത പ്രതികരണവുമായി ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ നേരിട്ടു ഹാജരായില്ലെങ്കിൽ നിയമപ്രകാരം കോടതിയിൽ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. ‘ഈ കോടതി മുമ്പാകെ ഹാജരാകാൻ മുഹമ്മദ് ഹനീഷ് കാണിക്കുന്ന വിമുഖതയിൽ അങ്ങേയറ്റം അതൃപ്തി രേഖപ്പെടുത്തുന്നു’ എന്നും ജസ്റ്റിസ് ബദറുദീൻ വ്യക്തമാക്കി. ADVERTISEMENT Go AD-FREE പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച് ആളുകള്‍ വലയുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫിസില്‍ നാണംകെട്ട കസേരകളി. കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയ ഡോ.കെ.ജെ.റീന തനിക്ക് അനുകൂലമായ ട്രൈബ്യൂണല്‍ ഉത്തരവുമായി വീണ്ടും ചുമതല ഏറ്റെടുക്കാന്‍ വന്നതോടെയാണ് ഡിഎച്ച് എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയുള്ള ഡോ. ബി.മീനാക്ഷി കസേരയില്‍നിന്നു മാറാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഓഫിസില്‍ കയറിയ ഡോ.റീന എതിര്‍വശത്തുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു. ഉദ്ധവ് താക്കറെയുടെ ശിവസേന ക്യാംപിലെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ കളം മാറിയത് അതിരഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട നീക്കത്തിലൂടെ. ജൂൺ 16 ചൊവ്വാഴ്ചയാണ് വിമത നീക്കങ്ങൾക്ക് തുടക്കമായത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെയോ മാധ്യമങ്ങളുടെയോ കണ്ണിൽ പെടാതെ 6 എംപിമാരും ഒളിച്ചുകടക്കുകയായിരുന്നു. മുംബൈയിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും ചാർട്ടേഡ് വിമാനങ്ങളിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ADVERTISEMENT Go AD-FREE
