ലോകം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയും യുദ്ധങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളിലൂടെയും കടന്നുപോകുന്ന ഈ സാഹചര്യത്തിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സംഘർഷങ്ങളും വ്യാപാര-സാങ്കേതിക മേഖലകളിലെ അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളും വികസ്വര രാജ്യങ്ങളും ബ്രിക്സ് കൂട്ടായ്മയിൽ നിന്ന് വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്തുന്നതെന്നും സമാധാനം ഉറപ്പാക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും ഈ കൂട്ടായ്മക്ക് പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ബന്ധങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആഗോള വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ യോജിപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്ന് ജയശങ്കർ പറഞ്ഞു. ആഗോള വ്യാപാര-നിർമ്മാണ ശൃംഖലകളിൽ വിള്ളലുകൾ വീഴുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു വിശ്വസനീയമായ വിതരണ ശൃംഖലകളും വൈവിധ്യവൽക്കരിക്കപ്പെട്ട വിപണികളും സാമ്പത്തിക സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണെന്നും ഈ രണ്ട് മേഖലകളിലും അംഗരാജ്യങ്ങൾ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഊർജ്ജം, ഭക്ഷണം, ആരോഗ്യം എന്നീ മേഖലകളിൽ വികസ്വര രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിലെ പ്രയാസങ്ങളും പരിഹരിക്കാൻ ബ്രിക്സ് രാജ്യങ്ങളുടെ ഏകോപനം സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചക്കും മെച്ചപ്പെട്ട ഭരണസംവിധാനങ്ങൾക്കും പ്രയോജനപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയിൽ ഇതുവരെ 80-ലധികം ബ്രിക്സ് യോഗങ്ങൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. പുതിയതായി അംഗത്വമെടുത്ത രാജ്യങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മയെ കൂടുതൽ വിപുലമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പുതിയ അംഗങ്ങൾ ബ്രിക്സ് ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളും തീരുമാനങ്ങളും പൂർണ്ണമായും ഉൾക്കൊള്ളേണ്ടത് കൂട്ടായ്മയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ സഹകരണം വേണമെന്നും ജയശങ്കർ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു.
