കൊച്ചി: എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുജീബ് റഹ്മാനെതിരെ വീണ്ടും കേസ്. കൊച്ചി സ്വദേശിയായ ഡോക്ടർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ലഹരിക്കേസിൽ പെടുത്താതിരിക്കാൻ ഒന്നര ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് പരാതി. മുജീബ് റഹ്മാനെതിരെ തുടർച്ചയായി ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. ആദ്യത്തേത് കൊല്ലം സ്വദേശിനിയായ യുവതിയുടേതായിരുന്നു. മറ്റൊരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോൺ നമ്പറിൽ വിളിച്ച് എസ്.ഐ ശല്യം ചെയ്തെന്നും ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. 2025ലാണ് സംഭവം നടന്നത്. ഇതിനു പിന്നാലെയാണ് ഡോക്ടറുടെ പരാതി. അടുത്തിടെ ലഹരിക്കേസിൽ അറസ്റ്റിലായ പ്രതിയുടെ ഫോണിൽ ഡോക്ടറുടെ ഫോൺ നമ്പർ കാണുകയും ലഹരിക്കേസിൽ ഡോക്ടറെ പെടുത്താതിരിക്കാൻ ഒന്നര ലക്ഷം ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. അടുത്തദിവസം വരെ അവധിയിലായിരുന്ന മുജീബ് എഫ്.ഐ.ആർ വന്നതിനു പിന്നാലെ ഒളിവിലാണ്.