ചെന്നൈ: ടി.വി.കെ അധ്യക്ഷൻ ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. ഒമ്പത് അംഗങ്ങളുള്ള ചെറിയ മന്ത്രിസഭയുമായി അധികാരമേൽക്കുന്നതോടെ തമിഴ്നാട്ടിൽ ടി.വി.കെയുടെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ നിലവിൽ വരും. രാഷ്ട്രീയ പരിചയം, യുവ പ്രാതിനിധ്യം, സാങ്കേതിക വിദഗ്ദർ, ജാതി സമവാക്യങ്ങൾ എന്നിവ സന്തുലിതമായി നിലനിർത്തിക്കൊണ്ടാണ് വിജയ് തന്റെ മന്ത്രിസഭയെ തെരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രിസഭയിലെ പ്രമുഖരെ അറിയാം കെ.എ. സെങ്കോട്ടയ്യൻ: എം.ജി.ആർ, ജയലളിത എന്നിവർക്കൊപ്പം പതിറ്റാണ്ടുകളോളം പ്രവർത്തിച്ച മുൻ എ.ഐ.എ.ഡി.എം.കെ നേതാവ്. ഇ.പി.എസ് നേതൃത്വത്തെ ചോദ്യം ചെയ്തതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സെങ്കോട്ടയ്യന്റെ അനുഭവം പുതിയ സർക്കാരിന് കരുത്താകും. ആധവ് അർജുന: വിജയിയുടെ വിശ്വസ്തനായ തന്ത്രജ്ഞൻ. ചെന്നൈ വില്ലിവാക്കം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും പ്രമുഖ വ്യവസായി സാൻ്റിയാഗോ മാർട്ടിന്റെ മരുമകനുമാണ് ആദവ്. നിർമൽ കുമാർ: മധുരയിലെ തിരുപ്പറങ്കുണ്ടം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. മുൻ ബി.ജെ.പി പ്രവർത്തകനായ ഇദ്ദേഹം തെക്കൻ തമിഴ്നാട്ടിൽ ടി.വി.കെയുടെ പ്രധാന മുഖമാണ്. എൻ. ആനന്ദ്: ടി.വി.കെ ജനറൽ സെക്രട്ടറി. ചെന്നൈ ടി നഗറിൽ നിന്ന് വിജയിച്ച ഇദ്ദേഹം പാർട്ടിയുടെ സംഘടനാ സംവിധാനം താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. മറ്റ് മന്ത്രിമാർ: പ്രഭാഷണ വൈദഗ്ധ്യത്തിലൂടെ ശ്രദ്ധേയനായ സിനിമാ-സീരിയൽ താരം രാജ് മോഹൻ, കാരൈക്കുടിയിൽ നിന്ന് വിജയിച്ച ദന്തഡോക്ടറായ ഡോ. ടി.കെ. പ്രഭു, ഐആർഎസ് ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ അരുൺ രാജ്, മൈലാപ്പൂർ എം.എൽ.എ പി. വെങ്കട്ടരമണൻ എന്നിവരും മന്ത്രിസഭയിലുണ്ടാകും. വിരുതുനഗറിൽ നിന്ന് വിജയിച്ച ഇരുപത്തൊമ്പതുകാരിയായ കീർത്തനയാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖം. സിനിമാ ലോകത്തെ സൂപ്പർതാര പദവിയിൽ നിന്ന് സംസ്ഥാന ഭരണത്തിന്റെ അമരത്തേക്ക് വിജയ് മാറുന്നത് തമിഴ്നാട് രാഷ്ട്രീയത്തിലെ വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എൽ എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ രൂപീകരിക്കുന്നത്. കോൺഗ്രസ് അംഗങ്ങൾ പദവികളെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം പിന്നീട് മന്ത്രിസഭയിൽ ചേർന്നേക്കും. മേയ് 13-നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് പുതിയ സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്.