എറണാകുളം: കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മലയാളി യുവതി മരിച്ചു. കൊച്ചി സ്വദേശിനി നമിത (35) ആണ് മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങിയ നമിത വീട്ടിൽ ഉറക്കത്തിനിടെ മരണപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. കാനഡയിലെ പ്രിൻസ് ജോർജിലുള്ള ആശുപത്രിയിൽ വെച്ച് മെയ് ആറിനാണ് നമിതയുടെ തോളെല്ലിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ നമിതയെ ഡിസ്ചാർജ് ചെയ്തിരുന്നു. മുൻപ് അപസ്മാരത്തിന് ശസ്ത്രക്രിയക്ക് വിധേയയായിട്ടുള്ള നമിതക്ക് പ്രത്യേക നിരീക്ഷണം ആവശ്യമായിരുന്നുവെന്നും എന്നാൽ ആശുപത്രിയിൽ നിന്ന് മതിയായ പരിചരണം ലഭിച്ചില്ലെന്നും ഭർത്താവ് ജിതിൻ ജേക്കബ് തോമസ് പറഞ്ഞു. മരണകാരണം വ്യക്തമാകാൻ ബുധനാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്നും സംസ്കാരം കാനഡയിൽ തന്നെ നടത്താനുമാണ് കുടുംബത്തിന്റെ തീരുമാനം.