കോട്ടയം: കരാർ തൊഴിലാളികളുടെ വേതന വിതരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ തൊഴിലാളികൾ കമ്പനി ഗേറ്റ് ഭാഗികമായി ഉപരോധിച്ചു. സ്ഥിരം തൊഴിലാളികളുടെ ഇരട്ടിയിലധികം പേരെ കരാർ മുഖേന നിയമാനുസൃതമല്ലാതെ ഉൾപ്പെടുത്തുന്നതുകൊണ്ടാണ് കൃത്യസമയത്ത് വേതനം നൽകാനാവാത്തതെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു. സ്ഥിരം തൊഴിലാളികൾക്ക് പകരം കരാർ തൊഴിലാളികളെ ഉൾപ്പെടുത്തുന്നത് തടയുന്നതിനും അവശ്യഘട്ടത്തിൽ ഉൾപ്പെടുത്തുമ്പോൾ ചൂഷണം ഒഴിവാക്കുന്നതിനും തൊഴിൽ നിയമ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. അല്ലാത്ത പക്ഷം ശക്തമായ നിയമനടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കണം. എന്നാൽ തൊഴിൽ നിയമങ്ങളെ അനുസരിക്കേണ്ട കമ്പനി മാനേജ്മെന്റ് കരാറുകാർക്ക് കൂട്ടുനിൽക്കുന്നു. തൊഴിൽ വകുപ്പ് നിസ്സംഗത പാലിക്കുകയും ചെയ്യുന്നു. തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്ത പക്ഷം തുടർ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു. കെ.പി. ജോസ്, ടി.പി. മുരളി, സുജിത് സുരേന്ദ്രൻ, പ്രകാശൻ, ജോസ് ചാമക്കാലായിൽ, കെ.പി. റെജി മോൻ, രാജഗോപാൽ, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
