ജി.എ.സ്.ടി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് 62-കാരനായ അറോറയെ ഇ.ഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിലെത്തിച്ച അദ്ദേഹത്തെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഹാജരാക്കി. പത്ത് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസത്തെ റിമാൻഡ് അനുവദിച്ചു. മെയ് 16 വരെ അറോറ ഇ.ഡി കസ്റ്റഡിയിൽ തുടരും. അറോറയുമായി ബന്ധമുള്ള 'ഹാംപ്ടൺ സ്കൈ റിയാലിറ്റി ലിമിറ്റഡ്' എന്ന കമ്പനിയുടെ ഗുരുഗ്രാമിലെ ഓഫീസുകളിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതേസമയം ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മന്ത്രിയുടെ അഭിഭാഷകൻ ആരോപിക്കുന്നത്. മെയ് അഞ്ചിന് കേസ് രജിസ്റ്റർ ചെയ്ത ഇ.ഡി യാതൊരുവിധ മുൻകൂർ അന്വേഷണവും നടത്താതെ മെയ് ഒൻപതിന് തന്നെ മന്ത്രിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേസിന്റെ എഫ്.ഐ.ആർ പോലും ഇതുവരെ പ്രതിഭാഗത്തിന് നൽകിയിട്ടില്ലെന്നും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇ.ഡി ധൃതിപിടിച്ച് എഫ്.ഐ.ആർ ഫയൽ ചെയ്തതെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുൻനിർത്തി ആസൂത്രണം ചെയ്ത നീക്കമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ നിയമനടപടികളുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും അറോറയുടെ കമ്പനി അറിയിച്ചിട്ടുണ്ട്. മെയ് 16-ന് ഗുഡ്ഗാവിലെ കോടതിയിൽ അറോറയെ വീണ്ടും ഹാജരാക്കും.