ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ, പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത 24 എം.എൽ.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ. ഡി.എം.കെ രംഗത്തെത്തി. ഇതിനായുള്ള അപേക്ഷ പാർട്ടി ഇന്ന് സമർപ്പിച്ചു. സി.വി. ഷൺമുഖം, എസ്.പി.വേലുമണി, സി. വിജയഭാസ്കർ ഉൾപ്പെടെയുള്ളവരെ പാർട്ടി പദവികളിൽ നിന്ന് നീക്കിയതായും അണ്ണാ ഡി.എം.കെ വ്യക്തമാക്കി. ടി.വി.കെ സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നൽകിയ വിപ്പ് ലംഘിച്ചാണ് ഇവർ സർക്കാറിനെ പിന്തുണച്ചതെന്ന് പാർട്ടി വ്യക്തമാക്കി. സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിയിരുന്ന വിജയിയുടെ പാർട്ടിക്ക് ഇന്ന് 105 എം.എൽ.എമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. വിജയ് ഒരു സീറ്റ് ഒഴിഞ്ഞിരുന്നു, ഒരാൾ സ്പീക്കറാണ്. മറ്റൊരാളുടെ വിജയം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെതുടർന്ന് വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്നു. വോട്ടെടുപ്പിൽ 144 ജനപ്രതിനിധികൾ വിജയിയെ പിന്തുണച്ചു. 22 പേർ എതിർക്കുകയും ചെയ്തു. അഞ്ച് എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയുടെ 59 എം.എൽ.എമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
