ന്യൂഡൽഹി: നെല്ലിെന്റ താങ്ങുവില ക്വിന്റലിന് 72 രൂപ കൂട്ടി കേന്ദ്ര സർക്കാർ. ഇതോടെ സാധാരണ നെല്ലിന് താങ്ങുവില 2441 രൂപയും ഗ്രേഡ് എ നെല്ലിന് 2461 രൂപയുമായി. ഇറക്കുമതി ആശ്രിതത്വം കുറക്കലും വിള വൈവിധ്യവത്കണം പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ട് പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി എന്നിവയുടെ താങ്ങുവിലയും വർധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇടത്തരം നാരുള്ള പരുത്തിയുടെ താങ്ങുവില ക്വിന്റലിന് 557 രൂപ വർധിപ്പിച്ച് 8267 രൂപയാക്കി. അതേസമയം, നീണ്ട നാരുള്ള ഇനത്തിന് ക്വിന്റലിന് 8667 രൂപ ലഭിക്കും. സൂര്യകാന്തി വിത്തിനാണ് ഏറ്റവും ഉയർന്ന വർധന. താങ്ങുവില ക്വിന്റലിന് 622 രൂപ വർധിച്ച് 8343 രൂപയാകും. പയർവർഗങ്ങളിൽ ഉഴുന്ന് ക്വിന്റലിന് 400 രൂപ കൂട്ടി 8200 രൂപയാക്കി.
