കൊച്ചി (പറവൂര്‍): പി.ആര്‍ നടത്തി മേനി നടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം യു.ഡി.എഫ് പൊളിച്ചടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരിന്റെ ദുര്‍ഭരണം ജനജീവിതത്തെ എത്രമാത്രം ദോഷകരമായി ബാധിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ച. 12 മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും സര്‍ക്കാരും വിലക്കയറ്റം കുറക്കാൻ എന്ത് നടപടിയാണ് എടത്തത്. ജനം വിലക്കയറ്റത്തില്‍ പൊറുതി മുട്ടുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ സാന്നിധ്യം അവര്‍ ആഗ്രഹിക്കും. അങ്ങനെ ഒരു സാന്നിധ്യം കേരളത്തില്‍ ഉണ്ടായോ? സപ്ലൈകോ തകര്‍ന്നു. സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ നടത്താനാകുന്നില്ല. വിലക്കയറ്റം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? നിസംഗരായി നില്‍ക്കുന്ന സര്‍ക്കാരിന് പ്രചരണം മാത്രമെയുള്ളു. ജനങ്ങള്‍ നല്‍കുന്ന നികുതി പണത്തില്‍ നിന്നും കോടികള്‍ ചെലവളിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രചാരണം നടത്തിയത്. സര്‍ക്കാര്‍ നടത്തിയത് തിരഞ്ഞെടുപ്പ് പ്രചരണമാണ്. സര്‍ക്കാര്‍ നടത്തുന്നത് കള്ളപ്രചരണമാണ്. ഒരു ലക്ഷത്തി പതിനായിരം കോടി രൂപ കിഫ്ബി ചെലവാക്കിയെന്നതാണ് ഒരു കള്ളപ്രചരണം. മുപ്പത്തി എണ്ണായിരം കോടി മാത്രമാണ് ചെലവഴിച്ചത്. അതില്‍ തന്നെ മുപ്പതിനായിരം കോടി നികുതി വരുമാനത്തില്‍ നിന്നുള്ളതാണ്. ബാക്കി എണ്ണായിരം കോടി കടമെടുത്തു. ആ കടവും കടമെടുപ്പ് പരിധിയില്‍പ്പെടും. കിഫ്ബി ഇല്ലായിരുന്നെങ്കിലും മുപ്പതിനായിരം കോടി രൂപ വിവിധ വകുപ്പുകള്‍ക്ക് ചെലവാക്കാമായിരുന്നു. എന്നിട്ടാണ് ഒരു ലക്ഷത്തി പതിനായിരം കോടി ചെലവാക്കിയെന്ന നുണ പ്രചരണം നടത്തുകയാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. 10 വര്‍ഷത്തേക്ക് അന്നം കൊടുത്തെന്നതാണ് മറ്റൊരു പ്രചരണം. ഏതെങ്കിലും സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ മുടങ്ങിയിട്ടുണ്ടോ? ഇവര്‍ പറയുന്നത് കേട്ടാല്‍ 10 വര്‍ഷമായി റേഷന്‍ മുടക്കാത്ത ആദ്യ സര്‍ക്കാരാണ് ഇതെന്ന് തോന്നും. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ രാജ്യത്ത് ആദ്യമായി സ്റ്റാറ്റിയൂട്ടറി റേഷനിംഗ് നടപ്പിലാക്കിയത് കേരളത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും നല്ല പൊതുവിതരണ സംവിധനമുള്ള സംസ്ഥാനമാണ് കേരളം. അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും എ.കെ ആന്റണിയും അച്യുതമേനോനും ഉള്‍പ്പെടെ മുഖ്യമന്ത്രിമാരുടെ കാലത്തും കേരളത്തില്‍ റേഷന്‍ മുടങ്ങിയിട്ടില്ല. എന്നിട്ടാണ് പത്തു കൊല്ലം അന്നം തന്നു എന്ന് എഴുതിവച്ചിരിക്കുന്നത്. ഇവരുടെ ഔദാര്യമാണോ? ഇതുപോലെയാണ് കള്ളപ്രചരണം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുകായണ്. ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തണം. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറയുമ്പോള്‍, വെന്റിലേറ്ററിലല്ല മോര്‍ച്ചറിയിലാണെന്നാണ് ജനങ്ങള്‍ പറയുന്നത്. എല്ലാരംഗത്തും സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നിട്ടും പി.ആര്‍ നടത്തി മേനി നടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കന്നത്. അത് യു.ഡി.എഫ് പൊളിച്ചടുക്കുമെന്ന് സതീശൻ പറഞ്ഞു.