പലപ്പോഴും കായികപ്രേമികൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾ. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവിന്റെ വിയോഗത്തിന് പിന്നാലെ 'പൾമണറി എംബോളിസം' (Pulmonary Embolism) അഥവാ ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്. എന്താണ് ശ്വാസകോശത്തെ നിശ്ചലമാക്കുന്ന ഈ അവസ്ഥ? ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? നമ്മുടെ ഹൃദയം മിനിറ്റിൽ 60 മുതൽ 70 വരെ തവണയാണ് തുടിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം അഞ്ച് മുതൽ ആറ് ലിറ്റർ രക്തം ശ്വാസകോശത്തിലൂടെ കടന്നുപോകുന്നു. രക്തം ശ്വാസകോശത്തിലെത്തി ഓക്സിജൻ സ്വീകരിച്ച് തിരികെ ഹൃദയത്തിലെത്തുന്ന ഈ ചക്രമാണ് ശരീരത്തിന് ജീവൻ നൽകുന്നത്. എന്നാൽ ശ്വാസകോശത്തിലെ ധമനികളിൽ രക്തം കട്ടപിടിച്ച് തടസ്സമുണ്ടാകുമ്പോൾ ഈ ഓക്സിജൻ പ്രവാഹം നിലക്കുന്നു. കട്ടപിടിച്ച രക്തം വലുതാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനം നിലക്കാനും മരണം സംഭവിക്കാനും ഇത് കാരണമാകും. കാലുകളിലെ ആഴത്തിലുള്ള ഞരമ്പുകളിലാണ് (Deep Vein Thrombosis - DVT) രക്തം കട്ടപിടിക്കാൻ തുടങ്ങുന്നത്. ദീർഘനേരം അനങ്ങാതെ ഇരിക്കുന്നതോ (ഉദാഹരണത്തിന് ദീർഘദൂര വിമാനയാത്ര), ശസ്ത്രക്രിയക്ക് ശേഷമുള്ള വിശ്രമമോ രക്തയോട്ടം കുറക്കും. ഇത്തരത്തിൽ കാലുകളിൽ ഉണ്ടാകുന്ന രക്തക്കട്ടകൾ അടർന്ന് രക്തപ്രവാഹത്തിലൂടെ ഹൃദയത്തിലെത്തുകയും അവിടെനിന്ന് ശ്വാസകോശത്തിലെ ധമനികളിൽ കുടുങ്ങുകയുമാണ് ചെയ്യുന്നത്. ശാരീരികമായി സജീവമായിരിക്കുന്നത് രക്തക്കട്ടകളെ തടയുമെന്ന് കരുതരുത്. ജിമ്മിൽ കഠിനമായി വർക്കൗട്ട് ചെയ്യുന്നവർ ചില അപകടസാധ്യതകൾ തിരിച്ചറിയണം. അമിതമായി വിയർക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും രക്തം കട്ടികൂടാൻ കാരണമാകും. ഇത് രക്തക്കട്ടകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ബോഡി ബിൽഡിങ്ങിനായി ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കുന്ന അനാബോളിക് സ്റ്റിറോയിഡുകൾ, ടെസ്റ്റോസ്റ്റിറോൺ ബൂസ്റ്ററുകൾ എന്നിവ രക്തകോശങ്ങളുടെ അളവ് വർധിപ്പിക്കുകയും രക്തം കട്ടപിടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഉയർന്ന പ്രോട്ടീൻ അടങ്ങിയതും ശരീരത്തിലെ ജലാംശം കുറക്കുന്നതുമായ ഡയറ്റുകളും അപകടം ക്ഷണിച്ചുവരുത്തും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകാം, ചിലപ്പോൾ ദിവസങ്ങൾ മുൻപേ സൂചനകൾ നൽകാം. പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഹൃദയമിടിപ്പ് അമിതമായി വർധിക്കുക, കാലിലെ പേശികളിലുണ്ടാകുന്ന വീക്കമോ വേദനയോ (ഇത് പലപ്പോഴും ജിമ്മിലെ വ്യായാമത്തിന് ശേഷമുള്ള വേദനയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്), അമിതമായ തളർച്ച, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ. കൃത്യസമയത്ത് കണ്ടെത്തിയാൽ ഇത് ചികിത്സിച്ചു മാറ്റാം. രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകൾ മുതൽ അത്യാധുനികമായ കത്തീറ്റർ ഉപകരണങ്ങൾ ഉപയോഗിച്ച് രക്തക്കട്ട നീക്കം ചെയ്യുന്നത് വരെ ഇന്ന് സാധ്യമാണ്. എങ്കിലും ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്. പുറമെ കാണുന്ന ഫിറ്റ്നസ് അല്ല ആന്തരികാരോഗ്യമെന്നും വ്യായാമം സുരക്ഷിതമായ രീതിയിലായിരിക്കണമെന്നും പ്രതീക് യാദവിന്റെ മരണം നമ്മെ ഓർമിപ്പിക്കുന്നു.
