ന്യൂഡൽഹി: പ്രതിപക്ഷ നേതൃസ്ഥാനത്തുണ്ടാകുമോ എന്ന മാധ്യമപ്രവർത്തരുടെ ആവർത്തിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ പിണറായി വിജയൻ. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ എത്തിയതായിരുന്നു പിണറായി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും പ്രതിപക്ഷ നേതാവായി ആരെ തെരഞ്ഞെടുക്കണം എന്നതുൾപ്പെടെയുള്ള വിഷയവും പി.ബി ചർച്ച ചെയ്യും. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ പിണറായി യോഗം നടക്കുന്ന രണ്ടാം നിലയിലേക്ക് കയറിപ്പോയി. മാധ്യമ സംഘത്തിലെ കാമറന്മാരുടെ തിരക്കുകൂട്ടൽ കണ്ട് ആരും പിന്നോട്ടു നടന്ന് വീഴാതെ നോക്കണമെന്നും നമുക്ക് പിന്നെ കാണാമെന്നും മാത്രമാണ് പിണറായി പറഞ്ഞത്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ സ്ഥാനത്തേക്കു വരും. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണൻ ഉപനേതാവുമായതിന് സമാനമായി പിണറായി പ്രതിപക്ഷ നേതാവും കെ.എൻ. ബാലഗോപാൽ ഉപനേതാവുമാകാനും സാധ്യതയുണ്ട്. പദവിയിൽ പിണറായിയും പ്രയോഗത്തിൽ ബാലഗോപാലുമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അംഗസംഖ്യ 35 ആയി പരിമിതമായ പ്രതിപക്ഷ മുന്നണിയെ നയിക്കാൻ നിലവിലെ സാഹചര്യത്തിൽ പിണറായി തയാറാകില്ലെന്നും അങ്ങനെയെങ്കിൽ ബാലഗോപാൽ തന്നെ നേതൃസ്ഥാനത്തേക്കെത്തുമെന്നും കേൾക്കുന്നു. സി.പി.എമ്മിൽ ഇത്തരം ചർച്ച പുരോഗമിക്കുന്നതിനിടെ ഇതാദ്യമായി സി.പി.ഐ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കെ. രാജന്റെ പേര് മുൻനിർത്തിയാണ് സി.പി.ഐ നീക്കം. ‘ഒരു വാക്കും ഒരു നേതാവും’ എന്ന എൽ.ഡി.എഫിനെ കുറിച്ച പൊതുപ്രതിഛായ മാറണമെന്ന നിലപാടിലാണ് സി.പി.ഐ. ഇടതുമുന്നണിയുടെ സീറ്റുനിലകൂടി മുൻനിർത്തിയാണ് സി.പി.ഐയുടെ അവകാശവാദം. സ്വതന്ത്രരടക്കം 86 എം.എൽ.എമാർ മത്സരിച്ച സി.പി.എമ്മിന് 26 പേരെയാണ് ജയിപ്പിക്കാനായത്. എന്നാൽ 25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് എട്ടു എം.എൽ.എമാരുണ്ട്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന നിലപാട് കൂടി സി.പി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്.