ഹൈദരാബാദ്: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന വന് നഗരങ്ങളിലെ കൊതുകു ശല്യം നമുക്കൊരു പുത്തൻ വാർത്തയല്ല. എന്നാൽ ഹൈദരാബാദ് നഗരത്തിൽ കൊതുകുശല്യത്തി നിന്ന് രക്ഷതേടി കൊതുകുവലയ്ക്ക് കീഴിൽ ഇരിക്കുന്ന സുരക്ഷാജീവനക്കാരന്റെ വിഡിയോ ആണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിഡിയോ വൈറലായതോടൊപ്പം റെസിഡൻഷ്യൽ സൊസൈറ്റികളിലുടനീളമുള്ള ഗാർഡുകളുടെ ജോലി സാഹചര്യങ്ങളിലെ ശോച്യാവസ്ഥയിലേക്കും ശ്രദ്ധ ആകർഷിക്കുന്നു. സൂരജ് കുമാർ ബൗദ്ധ് എന്നയാളാണ് എക്സിൽ വിഡിയോ പങ്കുവെച്ചത്. രാത്രി കൊതുക് വല കൊണ്ട് മൂടി കസേരയിൽ ഇരിക്കുന്ന സരുക്ഷാ ജീവനക്കാരനെ കാണാം. ഒരു റസിഡൻഷ്യൽ ഏരിയയിലാണിയാൾ ജോലിചെയ്യുന്നത്. 'ഇന്ത്യയിലെ സെക്യൂരിറ്റി ഗാർഡിന്റെ ജീവിതം. പാവപ്പെട്ട ഗാർഡ് കൊതുക് വലയിൽ മൂടിയിരിക്കുന്നു, രാത്രിയിൽ ഉണർന്നിരുന്ന് തന്റെ ജോലി ചെയ്യുന്നു. സൊസൈറ്റി അംഗങ്ങൾ എ.സിയിലാണ് ഉറങ്ങുന്നത്, അവർക്ക് അവരുടെ ഗാർഡിന് സുരക്ഷിതമായ ഒരു സ്ഥലം നൽകാൻ കഴിയുന്നില്ലേ? യഥാർഥ പ്രശ്നം അനുകമ്പയാണ്. ആളുകൾക്ക് ദരിദ്രരോടുള്ള അനുകമ്പ നഷ്ടപ്പെട്ടിരിക്കുന്നു' വീഡിയോ പങ്കിട്ടുകൊണ്ട് ബൗദ്ധ് എഴുതി. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറളായി. ലക്ഷക്കണക്കിന് പേർ ഇതിനികം വീഡിയോ കണ്ടു. നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. സുരക്ഷാ ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നിതിലെ അഭാവത്തെ പലരും ചോദ്യം ചെയ്തു. നിരവധി ഉപയോക്താക്കൾ ഈ സാഹചര്യത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. ഒരാൾ എഴുതി, "ഇത് കാണാൻ ശരിക്കും ഹൃദയഭേദകമാണ്. ഞങ്ങളുടെ സുരക്ഷയ്ക്കായി ഞങ്ങൾ അവരെ ആശ്രയിക്കുന്നു, പക്ഷേ അവരോട് പെരുമാറുന്നത് ഇങ്ങനെയാണ്." ഇത്തരം രംഗങ്ങൾ അസാധാരണമല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.