തിരുവനന്തപുരം: കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന് മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള മന്ത്രി സഭായോഗത്തിലാണ് തീരുമാനം. വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച വി. ബഷീര്‍, അഷറഫ്, വി.വി ജബ്ബാര്‍, കെ. വിനോദ് എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം അനുവദിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.പി അബ്ദുല്‍ ജലീലിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനമായി. മരിച്ചവരുടെ കുടുംബത്തിന് നേരത്തെ കോർപറേഷൻ ഒരു ലക്ഷം രൂപയായിരുന്നു ധന സഹായം പ്രഖ്യാപിച്ചത്. കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടം തർന്നുണ്ടായ ദുരന്തമായിട്ടും കോർപറേഷൻ തുച്ഛമായ തുക പ്രഖ്യാപിച്ചതും സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിക്കാതിരുന്നതും തൊഴിലാളികൾക്കിടയിൽ വ്യാപക ആക്ഷേപത്തിനിടയാക്കിയിരുന്നു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ചെമ്പ്രശ്ശേരി അമ്പലപ്പറമ്പന്‍ അബ്ദുള്‍ ലത്തീഫ് ദില്‍ഷാദ് ദമ്പതികളുടെ മകന് ഡാനിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ധനസഹായം അനുവദിച്ചു. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം കൂടാതെ തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ മണല്‍ മൂടിയത് കാരണം മത്സ്യബന്ധത്തിന് പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടത്തിന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിരക്ക് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. 2433 മത്സ്യത്തൊഴിലാളികള്‍ക്ക് 91 ദിവസത്തെ തൊഴില്‍ നഷ്ടത്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ അനുവദിച്ച തുകയില്‍ ഫിഷറീസ് ഡയറക്ടറുടെ ടി.എസ്. ബി അക്കൗണ്ടില്‍ ശേഷിക്കുന്ന 6.6497 കോടി രൂപ കൂടാതെ 1,29,86,677 കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതിനായി അനുവദിക്കും. ഭൂമി അനുവദിക്കും കാസര്‍കോട് ജില്ലയിലെ ബേഡടുക്ക വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 269/14 പാര്‍ട്ടില്‍പ്പെട്ട ആറ് സെന്റ് ഭൂമി സെറിബ്രല്‍പാള്‍സി മൂലം 60 ശതമാനം അംഗപരിമിതനായ രതീഷിന് വീട് നിര്‍മ്മിക്കുന്നതിനായി മാനുഷികപരിഗണന നല്കി ഒരു പ്രത്യേക കേസായി പരിഗണിച്ച് രതീഷിന്റെയും മാതാവ് കൗസല്ല്യയുടെയും പേരില്‍ പതിച്ച് നല്കാന് തീരുമാനിച്ചു. പട്ടയം നൽകും കൊല്ലം ജില്ലയിലെ പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെയും പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കിലെയും കെഐപി കനാല്‍ പുറമ്പോക്കിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കും. ജലവിഭവ വകുപ്പ് നല്കിയ നിരാക്ഷേപ പത്രത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ രേഖകള്‍ പ്രകാരം വനഭൂമി അല്ലാത്ത ഭൂമി പുറമ്പോക്കില്‍ നിന്നും തരിശിലേക്ക് ഇനം മാറ്റം നടത്തി, ഈ ഭൂമിയിലെ കൈവശങ്ങള്‍ക്കാണ് ഭൂമി പതിച്ചു നല്‍കുന്നത്. സെന്റര്‍ യൂണിവേഴ്സിറ്റി ഓഫ് കേരളക്ക് തിരുവനന്തപുരത്ത് ക്യാമ്പസ് നിര്‍മ്മാണത്തിനായി 2.83 ഹെക്ടര്‍ ഭൂമി, ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം വില്ലേജില്‍ ഒരു ആറിന് ഒരു രൂപ പാട്ട നിരക്കിലാണ് സ്ഥലം അനുവദിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന് (KIIFB) ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്കി. തിരുവനന്തപുരം എംജി റോഡിലെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന് എതിര്‍വശത്ത് ഇപ്പോള്‍ കിഫ്ബി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് കൂടിയ ഭൂമി വാങ്ങുന്നതിനാണ് അനുമതി. കിഫ്ബി സിഇഒയുടെ പേരിലായിക്കണം സ്ഥലം വാങ്ങേണ്ടത്, സംസ്ഥാനതല വാങ്ങല്‍ സമിതി ശുപാര്‍ശ അംഗീകരിച്ച ശേഷമേ സ്ഥലത്തിന്റെ വില നിശ്ചയിക്കാവൂ, വാങ്ങലിന്റെ ചെലവ് പൂര്‍ണമായും കിഫ്ബി വഹിക്കേണ്ടതാണ് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.കിഫ്ബി ധനസഹായത്തോടെ ഇംപാക്ട് കേരള മുഖേന നിര്‍വഹിക്കുന്ന ഡിബിഒ മോഡലിലുള്ള ഒറ്റപ്പാലം നഗരസഭയിലെ 1.5 എംഎല്‍ഡി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന്റെ 20,92,94,901 രൂപക്കുള്ള ടെണ്ടര്‍ എക്സസ് അനുവദിച്ച നടപടി സാധൂകരിച്ചു.