ബംഗളൂരു: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്ന രീതി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് കർണാടക പ്രദേശ് കോൺഗ്രസ് രൂപവത്കരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം 13ന് ചേരുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. രാഷ്ട്രീയ നേതാക്കളില്‍ പലരും കലാലയങ്ങളില്‍നിന്നാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. അതിനാല്‍, കോളജുകളില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ പരിശ്രമിക്കും. വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തുകയും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.വിദ്യാര്‍ഥികളിലെ നേതൃപാടവം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും പാട്ടീൽ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കോളജുകളിൽ തെരഞ്ഞെടുപ്പുകൾ 36 വർഷങ്ങൾക്ക് മുമ്പ് നിരോധിച്ചതാണ്. എന്നാൽ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്തിടെ കാമ്പസ് രാഷ്ട്രീയം പുനരുജ്ജീവിപ്പിക്കുന്നതിൽ താൽപര്യം പ്രകടിപ്പിക്കുകയും കോളജുകളിൽ തെരഞ്ഞെടുപ്പ് വീണ്ടും സജീവമാക്കാനുള്ള സാധ്യത പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
