മലപ്പുറം: മന്ത്രിമാരെ തീരുമാനിക്കാൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്‍ലിംലീഗ് നേതൃയോഗം ചുമതലപ്പെടുത്തി. ബുധനാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിസഭ രൂപവത്കരണ നടപടികൾ ആരംഭിച്ചാലുടൻ ലീഗ് മന്ത്രിമാരെ സാദിഖലി തങ്ങൾ പ്രഖ്യാപിക്കും. ഇതോടൊപ്പം പാർലമെന്ററി പാർട്ടി ഭാരവാഹികളുടെ പ്രഖ്യാപനവും ഉണ്ടാവും. യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കേണ്ട മുസ്‍ലിംലീഗ് പ്രതിനിധി സംഘത്തെ നേതൃയോഗത്തിൽ തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും. ലീഗിന് ലഭിക്കേണ്ട വകുപ്പുകൾ, മന്ത്രിമാരുടെ എണ്ണം എന്നിവ സംബന്ധിച്ചും നേതൃയോഗം ചർച്ച ചെയ്തു. മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്നതിലുള്ള അതൃപ്തി നേതാക്കൾ യോഗത്തിൽ പ്രകടിപ്പിച്ചു. യു.ഡി.എഫിന്റെ വിജയത്തിന്റെ തിളക്കം കെടുത്തുന്നതാണ് നീണ്ടുപോകുന്ന ചർച്ചയെന്നും ജനവികാരം മാനിക്കാതെയാണ് കാര്യങ്ങൾ പോകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഡൽഹിയിൽനിന്ന് തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് യോഗത്തിന് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽവഹാബ്, അബ്ദുൽസമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എം.കെ. മുനീർ, കെ.പി.എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.
