മനാമ: ബഹ്റൈനിൽ ആരോഗ്യമേഖലയിലെ അനധികൃത പ്രവർത്തനങ്ങൾക്കും നിയമലംഘനങ്ങൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി ശൂറ കൗൺസിൽ ഇന്ന് ചർച്ച ചെയ്യും. 2023 മുതൽ 2026 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. ലൈസൻസില്ലാതെ ചികിത്സ നടത്തുക, വ്യാജ രേഖകൾ സമർപ്പിക്കുക, രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുക തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനായി നിലവിലുള്ള നിയമങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ തുടർച്ചയായ ലംഘനങ്ങൾ നടക്കുന്നുണ്ട്. പുതിയ നിയമപ്രകാരം കുറ്റക്കാർക്ക് അഞ്ച് വർഷം വരെ തടവും 5000 ദീനാർ വരെ പിഴയുമാണ് ലഭിക്കുക.നിലവിൽ ഇത് മൂന്ന് വർഷം തടവും 2000 ദീനാർ പിഴയുമായിരുന്നു. ശിക്ഷകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ അടച്ചുപൂട്ടാനും അവിടെയുള്ള ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതികൾക്ക് അധികാരം നൽകും.