ദോഹ: മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും മറ്റ് സർക്കാർ -പൊതുമേഖലാ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. ചൊവ്വാഴ്ച മുതൽ എല്ലാ ജീവനക്കാരും ഓഫിസുകളിൽ നേരിട്ടെത്തി ജോലിയിൽ പ്രവേശിക്കണമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടേറിയറ്റ് ജനറൽ വർക്ക് ഫ്രം ഹോം സംവിധാനമേർപ്പെടുത്തിയിരുന്നത്. അതേസമയം, ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ പ്രതിരോധ നടപടികളും സുരക്ഷാ നിർദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. ജോലിസ്ഥലത്തെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുക, അടിയന്തര എക്സിറ്റുകൾ, ഒഴിപ്പിക്കൽ പാതകൾ, അസംബ്ലി പോയന്റുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഉറപ്പാക്കണം. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത് ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു; ജീവനക്കാർ ചൊവ്വ മുതൽ ഓഫിസുകളിൽ നേരിട്ടെത്തണം
M
MadhyamamSource Link
about 2 months ago