പത്തനംതിട്ട: ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ സ്വർണ മേൽക്കൂരയിൽ രണ്ട് ഇടങ്ങളിലായി നിറം മാറിയതായി കണ്ടത് ആശങ്ക ഉയർത്തുന്നു. ശ്രീകോവിലിന്റെ വലതു ഭാഗത്തെ മേൽക്കൂരയുടെ സ്വർണം പൊതിഞ്ഞ അഞ്ചു പാളികളിലും ശ്രീകോവിലിന് പിൻഭാഗത്തുള്ള മേൽക്കൂരയിലെ ചരിവുള്ള ഭാഗത്തുമാണ് അസാധാരണ രീതിയിൽ പാടുള്ളത്. മുകളിൽനിന്ന് എന്തോ ഒലിച്ചിറങ്ങിയ നിലയിലാണ് ഇത് കാണപ്പെടുന്നത്. ഭക്തർ മേൽക്കൂരയിലേക്ക് ഒഴിച്ച നെയ്യ് ഒലിച്ചിറങ്ങിയതാകാമെന്ന് സംശയിക്കുന്നു. ഒലിച്ചിറങ്ങിയ നെയ്യിൽ പൊടിപിടിച്ചാൽ ഇങ്ങനെ സംഭവിക്കാം. എന്നാൽ, ആസിഡ് തളിച്ച് സ്വർണം ഉരുക്കിയെടുക്കാൻ ശ്രമം നടത്തിയതാകാമെന്നും പ്രചാരണമുണ്ട്. ശ്രീകോവിലിന് മുകൾ ഭാഗം നന്നായി കഴുകിയാലേ കാരണം വ്യക്തമാകൂ. ഇതിന് കോടതിയുടെ അനുമതി ആവശ്യമാണ്. വിവരമറിഞ്ഞ ഉടൻ ശബരിമല സ്പെഷൽ കമീഷണർ ആർ. ജയകൃഷ്ണൻ, തിരുവാഭരണം കമീഷണർ ആർ. റെജിലാൽ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീനിവാസ് എന്നിവർ എത്തി. സ്ഥലത്തുണ്ടായിരുന്ന എസ്.ഐ.ടി ഉദ്യോഗസ്ഥരും പാടുകൾ നിരീക്ഷിച്ചു. മിഥുനമാസ പൂജക്ക് നടതുറന്ന ദിവസമാണ് പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഭക്തർ ശ്രീകോവിലിന് മുകളിൽ നെയ്യ് തളിക്കുന്നത് പതിവാണ്. മുമ്പ് ശ്രീകോവിലിന്റെ മുകൾ ഭാഗം വെള്ളം ചീറ്റിച്ച് കഴുകാറുണ്ടായിരുന്നു. എന്നാൽ, സ്വർണപ്പാളികൾ ചളുങ്ങാൻ കാരണമാകും എന്നതിനാൽ പിന്നീട് ഇത് നിർത്തി. സ്വർണക്കൊള്ളയുടെ അേന്വഷണം പുരോഗമിക്കുന്നതിനിടെയാണ് സംശയകരമായ സാഹചര്യം ശ്രദ്ധയിൽപെട്ടത്. ഇതു സംബന്ധിച്ച് വ്യക്തത വരുത്താൻ അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്.
