തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാലറെക്കോർഡിൽ . ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ചിലവായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണ് ഇത്. നിലവിൽ സംസ്ഥാനത്ത് പവർ കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വൈകുന്നേരത്തെ ആവശ്യകത 6033 മെഗാവാട്ടായും ഉയർന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലെത്തിയ സാഹചര്യത്തിൽ 10 മുതൽ 15 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. വെള്ളിയാഴ്ച 116.11 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതോടെയാണ് വിലയിരുത്തൽ. ഇന്നലെ വരെ വൈകുന്നേരത്തെ ആവശ്യകത 6,013 മെഗാവാട്ടിലെത്തിയിരുന്നു. 300 മെഗാവാട്ടുകൂടി കടന്നാൽ 10 മുതൽ 15 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്. ഫീഡറുകൾ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറച്ചാകും നിയന്ത്രണം. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി യൂനിറ്റാണ്. 2024 മേയ് മൂന്നിലെ 11.59 കോടി യൂനിറ്റ് എന്ന റെക്കോഡണ് മറികടന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് എ.സി, ഫാന്‍ ഉപയോഗം വര്‍ധിച്ചതും പാചകവാതക ലഭ്യതക്കുറവുമൂലം ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമാണ് ഉപയോഗം വര്‍ധിക്കാന്‍ കാരണം. ശനിയാഴ്ചയിലെ ഉപയോഗമായ 116.11 ദശലക്ഷം യൂനിറ്റിൽ സംസ്ഥാനത്ത് 27.664 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉൽപാദിപ്പിച്ചത്. പുറത്തുനിന്ന് 88.45 ദശലക്ഷം യൂനിറ്റ് വാങ്ങി. ഡാമുകളിൽ സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെ അളവിലാണ് വെള്ളമുള്ളത്. നീരൊഴുക്കും കുറവാണ്. പുറത്തുനിന്ന് 88 ദശലക്ഷം യൂനിറ്റ് കെ.എസ്.ഇ.ബി വാങ്ങുന്നുണ്ട്. പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയ് മാസത്തെ സര്‍ചാര്‍ജില്‍ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പായി. ഏപ്രില്‍ ഏഴിന് 86.58 ദശലക്ഷം യൂനിറ്റ് വരെ വാങ്ങേണ്ടിവന്നു. ഇതോടെ ഏറ്റവും കുറഞ്ഞത് യൂനിറ്റിന് 10 പൈസയെങ്കിലും സര്‍ചാര്‍ജ് കൂടുതല്‍ നല്‍കേണ്ടിവരും. കൂടാതെ ലോഡ് 6,000 മെഗാവാട്ടിന് മുകളിലെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ട്രാന്‍സ്ഫോമറുകള്‍ തകരാറിലായതായും അധികൃതർ പറയുന്നു.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ; ഇന്നലെ മാത്രം ഉപയോഗിച്ചത് 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി
M
MadhyamamSource Link
21 days ago