സീസണൽ വിസയുടെ മറവിൽ ചതിക്കുഴി; ദുരിതത്തിലായ മലപ്പുറം സ്വദേശികൾക്ക് തുണയായി കേളി

സീസണൽ വിസയുടെ മറവിൽ ചതിക്കുഴി; ദുരിതത്തിലായ മലപ്പുറം സ്വദേശികൾക്ക് തുണയായി കേളി

M
MadhyamamSource Link
റിയാദ്: സൗദി അറേബ്യയിൽ സീസണൽ വർക്ക് വിസയുടെ മറവിൽ നടന്ന വൻ തട്ടിപ്പിനിരയായ രണ്ട് മലപ്പുറം സ്വദേശികൾ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിലൂടെ സുരക്ഷിതരായി നാട്ടിലെത്തി. മലപ്പുറം സ്വദേശികളായ അബ്ദുൽ കരീം, നിസാമുദ്ദീൻ എന്നിവരാണ് കഫ്തീരിയ മേഖലയിലെ ജോലിക്കായി എത്തി ചതിക്കപ്പെട്ട ശേഷം കേളിയുടെ സഹായത്തോടെ മടങ്ങിയത്. പരമാവധി 180 ദിവസം വരെ കാലാവധിയുള്ള വിസയിൽ റിയാദിലെത്തിയ ഇവർക്ക് ആദ്യ രണ്ട് മാസം ശമ്പളവും സൗകര്യങ്ങളും ലഭിച്ചിരുന്നു. എന്നാൽ മൂന്നാം മാസം മുതൽ ശമ്പളം മുടങ്ങുകയും ജോലിയില്ലെന്ന് അധികൃതർ അറിയിക്കുകയുമായിരുന്നു. തുടർന്നുള്ള ആറുമാസക്കാലം ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇവർ മുറിയിൽ കഴിയാൻ നിർബന്ധിതരായി. നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എംബസിയെ സമീപിക്കാൻ പറഞ്ഞ് കൈമലർത്തുകയാണ് അധികൃതർ ചെയ്തത്. പട്ടിണിയുടെയും അവഗണനയുടെയും നടുവിൽ സുഹൃത്തുക്കൾ മുഖേന കേളിയെ സമീപിച്ച ഇവർക്ക് സംഘടന ഉടനടി ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കി. വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വിസ നൽകിയവരെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ഇല്ലാതിരുന്നത് നിയമനടപടികൾക്ക് തടസ്സമായി. ഇതിനിടെ ഇവരെ താമസസ്ഥലത്തുനിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളും നടന്നു. ഒടുവിൽ കേളിയുടെ നിരന്തരമായ ഇടപെടലിലൂടെ എംബസി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി. കേളി പ്രവർത്തകർ വിമാന ടിക്കറ്റും സുഹൃത്തുക്കൾ അത്യാവശ്യ സാധനങ്ങളും നൽകിയതോടെയാണ് ഇവരുടെ ദുരിതയാത്രയ്ക്ക് അന്ത്യമായത്. സീസണൽ വിസകളിൽ എത്തുന്നവർ കൃത്യമായ അന്വേഷണം നടത്താതെ വിസകൾ സ്വീകരിക്കരുതെന്ന് കേളി ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സീസണൽ വിസയുടെ മറവിൽ ചതിക്കുഴി; ദുരിതത്തിലായ മലപ്പുറം സ്വദേശ… | Boolokam