തിരുവനന്തപുരം: കോഴഞ്ചേരി ജില്ല ആശുപത്രിയിൽ കുത്തിവെപ്പിനിടെ സൂചി ശരീരത്തിൽ കുടുങ്ങിയെന്ന രാതി സംബന്ധിച്ച് ലഭിച്ച റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡോക്ടറെ വെള്ളപൂശുന്ന റിപ്പോർട്ട് മുഖവിലക്കെടുക്കുന്നില്ല. ഡോക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽനിന്ന് വ്യക്തമാണ്. എന്നാൽ, സംശയത്തിന്റെ ആനുകൂല്യം നൽകുന്ന തരത്തിലാണ് റിപ്പോർട്ട്. സംശയത്തിന്റെ ആനുകൂല്യം നൽകാൻ താൻ ഉദ്ദേശിക്കുന്നില്ല. കുത്തിവെച്ച നഴ്സ് ആരാണെന്നും അവർക്ക് എന്താണ് പറയാനുള്ളതെന്നും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം കർശന നടപടിയുണ്ടാകുമെന്നും മുരളീധരൻ പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ.കെ. ഹർഷിനയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
