കുന്ദമംഗലം: ജ്വല്ലറിയില്‍നിന്ന് സ്വർണം വാങ്ങി പണം നൽകാതെ മുങ്ങിയ കേസിലെ പ്രതി കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കമ്മാരത്ത് കോട്ട അമൃതം വീട്ടില്‍ അഭിഷേക് (25) നെ കുന്ദമംഗലം പൊലീസ് പിടികൂടി. കഴിഞ്ഞ അഞ്ചാം തീയതി ഉച്ചക്ക് ചാത്തമംഗലം സ്വദേശിയായ പ്രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽനിന്ന് സങ്കീർത്ത് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി 8.080 ഗ്രാം, 12.090 ഗ്രാം തൂക്കം വരുന്നതുന്നതുമായ രണ്ട് സ്വർണച്ചെയിനുകൾ വാങ്ങി പണം നൽകാതെ കബളിപ്പിക്കുകയും തുടർന്ന് പരാതിക്കാരൻ പ്രതിയെ ഫോണിൽ ബന്ധപ്പെട്ടതിൽ മറ്റൊരാളുടെ ഗൂഗിൾ പേ വഴി 49500 രൂപ അയക്കുകയും ചെയ്തു. ബാക്കി തുകയായ 260500 രൂപ നല്‍കാതെ പ്രതി പറ്റിക്കുകയായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമയുടെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. തുടർന്ന് പ്രതിയെ രാമനാട്ടുകര പരിസരത്ത്നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കിരണ്‍, സബ് ഇന്‍സ്പെക്ടര്‍ ബാലു കെ. അജിത്ത്, അസി. സബ് ഇന്‍സ്പെക്ടര്‍ മഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് ഫറോക്ക്, പന്നിയങ്കര, താമരശ്ശേരി, മട്ടന്നൂര്‍, കണ്ണൂര്‍, വളപട്ടണം പൊലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.