ന്യൂഡൽഹി: മികച്ച ഇന്ത്യൻ പരിശീലകരുണ്ടായിട്ടും വിദേശ പരിശീലകരുടെ പിന്നാലെ പായുന്ന ഹോക്കി ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് മുൻ ജൂനിയർ ഇന്ത്യൻ ടീം കോച്ചും മലയാളിയുമായ പി.ആർ. ശ്രീജേഷ്. ഒന്നര വർഷം ജൂനിയർ ദേശീയ ടീമിന്റെ പരിശീലകനെന്ന നിലയിൽ സേവനമുഷ്ഠിച്ച തന്നെ കാലാവധി കഴിഞ്ഞപ്പോൾ ഒഴിവാക്കി ഇപ്പോൾ വിദേശ കോച്ചിനെ തേടുന്ന ഹോക്കി ഇന്ത്യ മേലാളന്മാരുടെ നിലപാടിനെതിരെയാണ് ഏറെക്കാലം ദേശീയ ടീമിനായി കളിക്കുകയും നിരവധി നേട്ടങ്ങൾ രാജ്യത്തിന് നേടിക്കൊടുക്കുകയും ചെയ്ത ശ്രീജേഷ് ആഞ്ഞടിച്ചത്. സമൂഹമാധ്യമത്തിലെ പോസ്റ്റിലാണ് ശ്രീജേഷ് തന്റെ വികാരം പ്രകടിപ്പിച്ചത്. ‘എന്റെ പരിശീലക കരിയർ ഒന്നര വർഷത്തിനുശേഷം അവസാനിച്ചതായി തോന്നുന്നു. ഇത്ര കാലത്തിനിടെ അഞ്ച് ടൂർണമെന്റുകളിലായി അഞ്ച് മെഡൽ നേട്ടങ്ങളാണ് ടീമിന് സമ്മാനിക്കാനായത്. ജൂനിയർ ലോകകപ്പിലെ വെങ്കല മെഡലും അതിൽപ്പെടും’-ശ്രീജേഷ് കുറിച്ചു. ‘ടീമിന്റെ മോശം പ്രകടനങ്ങൾക്കുപിന്നാലെ കോച്ചിനെ പുറത്താക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ, വിദേശ കോച്ചിനുവേണ്ടി മാത്രം പരിശീലകനെ മാറ്റുന്നത് ആദ്യത്തെ അനുഭവമാണ്. ജൂനിയർ ടീമിനും വിദേശ കോച്ച് വേണമെന്നത് സീനിയർ ടീമിന്റെ വിദേശ കോച്ചിന്റെ താൽപര്യമാണെന്നാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ് പറഞ്ഞത്. അപ്പോൾ ഇന്ത്യൻ കോച്ചുമാർക്കിവിടെ ഒരു വിലയുമില്ലേ? രാജ്യത്ത് ഹോക്കിക്ക് സംഭാവന നൽകാൻ ഇന്ത്യൻ പരിശീലകർക്ക് കഴിയില്ല എന്നാണോ?’ ശ്രീജേഷ് ചോദിച്ചു. ‘ഈ വർഷം തുടക്കത്തിൽ കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് -ശ്രീജേഷ്, 2036 ആവുമ്പോഴേക്കും രാജ്യത്തെ നയിക്കാൻ താങ്കളെ പോലുള്ള കോച്ചുമാരെയാണ് ഇന്ത്യക്ക് വേണ്ടത്. എന്നാൽ, ഇപ്പോഴും വിദേശ പരിശീലകരുടെ പിന്നാലെയാണ് ഹോക്കി ഇന്ത്യ’-ശ്രീജേഷ് കുറിച്ചു.
