വാഷിങ്ടൺ: തനിക്ക് ഇസ്രായേലിൽ 99 ശതമാനം ജനപിന്തുണയുണ്ടെന്നും അതിനാൽ അടുത്ത ഇസ്രായേൽ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ട്രംപ് ഈ അസാധാരണ പ്രതികരണം നടത്തിയത്. അമേരിക്കയിലെ ഭരണകാലയളവിനുശേഷം ഇസ്രായേലിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വിനെ പ്രശംസിക്കുകയും അദ്ദേഹം താൻ പറയുന്നതെന്തും അനുസരിക്കാനും നൽകീനും തയാറാണെന്നും കൂട്ടിച്ചേർത്തു. ഇസ്രായേലിൽ ഭരണസഖ്യത്തിനുള്ളിൽതന്നെ കലഹം വലിയ വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലാണ്. അതുകൊണ്ട് നെതന്യാഹുവിന് അർഹമായ പരിഗണന അവിടെ ലഭിക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ചൈന സന്ദർശനത്തിനിടയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയെ പോസിറ്റീവായ വികാസമായാണ് കാണുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഈ കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നു. ഇരു നേതാക്കളുമായും തനിക്ക് മികച്ച വ്യക്തിബന്ധമാണുള്ളതെന്നും, എന്നാൽ മുൻപ് താൻ നടത്തിയ കൂടിക്കാഴ്ചകളോളം ഇതിന് പ്രാധാന്യമില്ലെന്നും ട്രംപ് അവകാശപ്പെട്ടു. സമാധാനത്തിനായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനുപിന്നാലെ ഇറാനെതിരെ മറ്റൊരു യുദ്ധത്തിനും തയാറാണെന്നും ട്രംപ് ഭീഷണി ഉയർത്തി. ഇറാനെതിരെ യു.എസ് പ്രസിഡന്റ് ട്രംപ് സൈനിക ഭീഷണി തുടരുന്നതിനിടയിൽ, ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ഇറാൻ ബന്ധമുള്ള എണ്ണക്കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
