തെഹ്‌റാൻ: ശത്രുക്കൾക്ക് യുദ്ധം നടത്താൻ അയൽരാജ്യങ്ങൾ തങ്ങളുടെ ഭൂമി വിട്ടുനൽകരുതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് അയൽരാജ്യങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയത്. സുരക്ഷയും വികസനവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ തങ്ങളുടെ മണ്ണിൽനിന്നുകൊണ്ട് ശത്രുക്കളെ യുദ്ധം ചെയ്യാനായി അനുവദിക്കരുതെന്ന് അദ്ദേഹം എക്സ് സന്ദേശത്തിലൂടെയാണ് അറിയിച്ചത്. "ഇറാൻ പ്രകോപനപരമായ ആക്രമണങ്ങൾ നടത്തുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടുണ്ട്, എന്നാൽ ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കും," അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും കഴിഞ്ഞ ദിവസം അയൽരാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട യു.എസ് - ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെ തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിട്ടിട്ടും അതിരൂക്ഷമായി തുടരുകയാണ്. ശനിയാഴ്ചയും വിവിധ ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായി.

‘നിങ്ങളുടെ മണ്ണിൽനിന്ന് യുദ്ധംചെയ്യാൻ ശത്രുക്കളെ അനുവദിക്കരുത്’; അയൽരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ
M
MadhyamamSource Link
about 1 month ago