കൊച്ചി: കിറ്റെക്‌സ് മുതലാളിയും ട്വന്റി 20 സംസ്ഥാന പ്രസിഡന്റുമായ സാബു എം. ജേക്കബ് ഭീഷണിപ്പെടുത്തിയതായി പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പൂജ ജോമോൻ. ട്വന്റി 20 യുടെ എൻ.ഡി.എ പ്രവേശനത്തിന് പിന്നാലെയുണ്ടായ തർക്കത്തിന് ശേഷമാണ് രാജിവെച്ചതെന്നും പൂജ ജോമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാബു എം. ജേക്കബ് വിളിച്ച് രാജിവെക്കുകയാണോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. രാജിവെച്ച ഒരു മെമ്പർ സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലുമില്ലാതെ മരണപ്പെട്ടുവെന്നും അത് ദൈവം വരുത്താതിരിക്കട്ടേ് എന്ന് പറഞ്ഞതായും പൂജാ ജോമോൻ പറഞ്ഞു. ‘ജയിപ്പിച്ച ഒരു പ്രസ്ഥാനമാണെന്ന കാരണത്തിൽ പാർട്ടിയിൽതന്നെ നിന്നിരുന്നു, എന്നാൽ ഇപ്പോൾ പാർട്ടിയിലെ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സാബു ജേക്കബ് വിളിച്ചിട്ട്, രാജിവെക്കുകയാണോ, രാജിവെച്ച ഒരു മെമ്പർ സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽപോലുമില്ലാണ്ട് മരണപ്പെട്ടു. അവരുടെ കുടുംബവും നശിച്ചുപോയി, അത് ദൈവം വരുത്താതിരിക്കട്ടേ.. എന്നൊക്കെ പറഞ്ഞപ്പോൾ എനിക്കൊരു ഇത് കാരണം. ഇത്രയും ഇൻഡയറക്ട് ആയിട്ട് പറയുമ്പോൾ എനിക്ക് അതിൽ നിൽക്കാൻ ഒട്ടും താൽപര്യമില്ല. അതുകൊണ്ടാണ് രാജിവെച്ചത്’ -പൂജ ജോമോൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ട്വന്റി 20ക്ക് തിരിച്ചടിയായി പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജി. നറുക്കെടുപ്പിലൂടെ കിട്ടിയ പൂതൃക്ക പഞ്ചായത്ത് ഭരണം ഇതോടെ ട്വന്റി 20ക്ക് നഷ്ടമായേക്കും. യു.ഡി.എഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിൽ കക്ഷിനില. ഇതേ തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്. ട്വന്റി 20യുടെ എൻ.ഡി.എ പ്രവേശനത്തിൽ പ്രതിഷേധിച്ച് നേതാക്കളും പ്രവർത്തകരും നേരത്തെ കൂട്ടത്തോടെ പാർട്ടി വിട്ടിരുന്നു.

‘രാജിവെച്ച ഒരു മെമ്പർ സ്കൂൾ ബസ് ഇടിച്ച് പോറൽപോലുമില്ലാണ്ട് മരണപ്പെട്ടു, അത് ദൈവം വരുത്താതിരിക്കട്ടേ’... സാബു എം. ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് പൂജ ജോമോൻ
M
MadhyamamSource Link
about 1 month ago