അസം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനും വെറുപ്പ് പടർത്തുന്നതുമായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ‘ബബ്ബർ ഷേറുകൾ’ അദ്ദേഹത്തെ ജയിലിലടക്കുമെന്നും അസമിലെ ബിശ്വനാഥിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അഴിമതിയിൽ മുഖ്യമന്ത്രി സ്വന്തം കുടുംബത്തെപ്പോലും ഉൾപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. "അദ്ദേഹം കുറച്ചുദിവസം കൂടി സംസാരിക്കട്ടെ. അത് കഴിഞ്ഞാൽ അസമിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരും. മാപ്പിരന്നാൽ പോലും അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കും," രാഹുൽ പറഞ്ഞു. അസമിന്റെ ഭരണം നിയന്ത്രിക്കുന്നത് ഡൽഹിയിൽ നിന്നാണെന്നും അദ്ദേഹം പരിഹസിച്ചു. ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും നിങ്ങളുടെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നു. അസം ഭരിക്കുന്നത് ഡൽഹിയാണെന്നും രാഹുൽ ഗാന്ധി വിമർശം ഉന്നയിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചും രാഹുൽ ഗാന്ധി വിശദീകരിച്ചു. അസമിലെ ആറ് സമുദായങ്ങൾക്കുകൂടി എസ്.സി/എസ്.ടി പദവി നൽകുമെന്നും തേയില തൊഴിലാളികളുടെ പ്രതിദിന വേതനം 450 രൂപയായി ഉയർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സ്ത്രീകൾക്ക് മാസംതോറും നിശ്ചിത തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. പുതിയ സംരംഭകർക്ക് 50,000 രൂപ ധനസഹായം നൽകുമെന്നും സുബിൻ ഗാർഗ് കേസിൽ 100 ദിവസത്തിനകം പ്രതികളെ ശിക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പ്രശസ്ത അസമീസ് ഗായകൻ സുബിൻ ഗാർഗി നെ പരാമർശിച്ചുകൊണ്ട് ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനെതിരെയും രാഹുൽ സംസാരിച്ചു. സുബിൻ ഗാർഗ് ജനങ്ങളെ ഒന്നിപ്പിക്കാനാണ് ജീവിതകാലം മുഴുവൻ ശ്രമിച്ചതെന്നും, വെറുപ്പിനെതിരെ സ്നേഹം പ്രചരിപ്പിക്കുക എന്നതാണ് കോൺഗ്രസിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ ഒമ്പതിനാണ് അസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിന് ഫലം പ്രഖ്യാപിക്കും. അതിന്റെ ഭാഗമായി അസമിലെ ബിശ്വനാഥിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.

‘രാജ്യത്തെ ഏറ്റവും അഴിമതിക്കാരനും വെറുപ്പ് പടർത്തുന്നതുമായ മുഖ്യമന്ത്രി’; ഹിമന്ത ബിശ്വ ശർമക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
M
MadhyamamSource Link
about 1 month ago