തിരുവനന്തപുരം: എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി . ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിക്കാതിരിക്കാനുള്ള ഒരു കാരണവും താൻ ഈ തെരഞ്ഞെടുപ്പിൽ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് എൽ.ഡി.എഫും ബി.ജെ.പി യും തമ്മിലാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു. മീഡിയാവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സ്ഥാനാർഥി എന്ന നിലയിൽ ഞാൻ ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല. വോട്ടർ പട്ടികയിൽ പാർട്ടി ഏതാണെന്നൊന്നും എഴുതിട്ടില്ലല്ലോ, അതുകൊണ്ട് ഏതെങ്കിലും ഒരു പാർട്ടിയുടെ നയം പറയാൻ ഞാൻ ആളല്ല. സ്ഥാനാർഥി എന്ന നിലയിൽ ഏത് വോട്ടർമാരുടെയും വോട്ട് സ്വീകരിക്കും. അതിൽ എനിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഉള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിക്കാതിരിക്കാനുള്ള ഒരു കാരണവുമില്ല. ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലാണെല്ലോ മത്സരം. എൽ.ഡി.എഫ് ജയിക്കാനുള്ള സാധ്യതയാണ് ഉള്ളത്' -വി. ശിവൻകുട്ടി പറഞ്ഞു. അതേസമയം, ത്രികോണ മത്സരം നടക്കുന്ന നേമം കേരളമാകെ ചർച്ചയാവുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി കെ. എസ്. ശബരീനാഥനും എൻ.ഡി.എ സ്ഥാനാർഥിയായി രാജീവ് ചന്ദ്രശേഖറുമാണ് മത്സര രംഗത്തുള്ളത്. 2016ൽ ബി.ജെ.പി നേടിയ മണ്ഡലം 2021ൽ വി. ശിവൻകുട്ടിയെ തന്നെ നിർത്തി സി.പി.എം തിരിച്ചു പിടിക്കുകയായിരുന്നു. നേമത്ത് ജയിക്കാൻ ശിവൻകുട്ടി തന്ത്രങ്ങൾ ഇറക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചിരുന്നു. രാജീവ് എന്ന സി.പി.എം മെമ്പറെ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കി വിവാദം സൃഷ്ടിക്കാൻ നുണ പറയുകയാണ്. ലേബർ വകുപ്പിൽ നിന്ന് എല്ലാവരെയും ഇലക്ഷൻ കമ്മിറ്റിയുടെ ഉദ്യോഗസ്ഥരായി നിയമിച്ചെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ആണ് നാണംകെട്ട പാർട്ടി എന്നാണ് വിചാരിച്ചതെന്നും എന്നാൽ സി.പി.എമ്മും ശിവൻകുട്ടിയും അതിന് വെല്ലുവിളി ആകുന്നുവെന്നും സംസ്ഥാനത്ത് ഡീൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം പറയാനില്ലാത്തത് കൊണ്ടാണ് ഡീൽ എന്ന് നുണ പറയുന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം.
