ന്യൂഡൽഹി: വനിതാസംവരണ-മണ്ഡലപുനർനിർണയ ബില്ലുകളിൽ പാർലമെന്റിലെ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കം ബി.ജെ.പി നേതാക്കളെവരെ ചിരിപ്പിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ പരിഹാസം. 'ആഭ്യന്തരമന്ത്രി ചിരിക്കുന്നു. മുഴുവൻ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ചാണക്യ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ, നിങ്ങളുടെ രാഷ്ട്രീയ കൗശലം കണ്ട് അദ്ദേഹം ഞെട്ടുമായിരുന്നു' വനിതാ സംവരണ ബില്ലിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെ മറനീക്കികാണിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു. നെഹ്റുവിന്റെ പാരമ്പര്യത്തെ അനുസ്മരിപ്പിച്ച്, ഭരണകക്ഷിയെ നിശിതമായി വിമർശിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം. 21 മിനിറ്റാണ് പ്രിയങ്ക പാർലമെന്റിൽ ബിൽ ചർച്ചയിൽ സംസാരിച്ചത്. ചർച്ചയുടെ വീഡിയോ പാർലമെന്റിന് പുറത്ത് സോഷ്യൽമീഡിയയിലും വൈറലായി. ‘എല്ലാ പദ്ധതിയും തയാറാക്കി, ഇപ്പോൾ അദ്ദേഹം ചിരിക്കുന്നു. അദ്ദേഹം എന്റെ അഭിപ്രായത്തോട് യോജിക്കുന്നു’ -കോൺഗ്രസ് നേതാവ് പറഞ്ഞു. പ്രിയങ്കയുടെ ചാണക്യന്റെ പരാമർശം കേട്ട ആഭ്യന്തരമന്ത്രിയും ചിരിച്ചു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിനെക്കുറിച്ചാണ് ബിൽ പറയുന്നതെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, സര്‍ക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കെതിരെ വിമർശനം തുടങ്ങി. 'ഇത് പ്രത്യക്ഷത്തിൽ നന്നായി തോന്നുമെങ്കിലും, ശ്രദ്ധാപൂർവം വായിക്കുമ്പോഴാണ് യഥാർഥ അർഥം വ്യക്തമാവുക. ഇതിൽ രാഷ്ട്രീയം മണക്കുന്നുണ്ട്' അവർ പറഞ്ഞു. ഇന്ന് നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ സ്ത്രീകൾക്ക് സംവരണം അനുവദിച്ചുകൂടാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. 'ഈ സംവരണം ഇന്നുതന്നെ പാസാക്കാൻ കഴിയും, അനാവശ്യമായ മണ്ഡല പുനർനിർണയത്തിലൂടെ രാജ്യത്തിന് ദോഷം ചെയ്യില്ല’ -അവർ പറഞ്ഞു. പ്രധാനമന്ത്രി ആത്മാർഥതയോടെ ഈ ചരിത്രപരമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ, മുഴുവൻ സഭയും അതിനെ പിന്തുണയ്ക്കുമായിരുന്നു. സർക്കാർ വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് നേരെ വലിയ ആക്രമണം നടത്തുകയും ചെയ്യുകയാണ്. ഒരു വശത്ത് സ്ത്രീ സംവരണത്തെക്കുറിച്ച് വലിയ വായിൽ സംസാരിക്കുന്നു, മറുവശത്ത് ഒ.ബി.സി വിഭാഗത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നു. ചെറിയ സംസ്ഥാനങ്ങളുടെ സ്വാധീനം കുറച്ചും ജനാധിപത്യത്തെ കീറിമുറിച്ചുകൊണ്ടും അടുത്ത തെരഞ്ഞെടുപ്പിന് തങ്ങൾക്കനുകൂലമായ ശക്തമായ ഒരുഘടന നിർമിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.