ഓൺലൈൻ ഡെസ്ക് Published: May 10, 2026 12:47 PM IST 1 minute Read Link Copied ഹിമന്ത ബിശ്വ ശർമ (Photo: X/@himantabiswa) Mail This Article × Follow Us ഗുവാഹത്തി∙ അസം നിയമസഭയിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ നേതാവായി ഹിമന്ത ബിശ്വ ശർമ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയും അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നതിന് ഇതോടെ വഴി തെളിഞ്ഞതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു. എട്ട് ബിജെപി എംഎൽഎമാർ ശർമയുടെ പേര് നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ ചേർന്ന അസം ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് നേതൃതിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര നിരീക്ഷകനായി ജെ.പി. നഡ്ഡയും സഹ നിരീക്ഷകനായി ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയും യോഗത്തിൽ പങ്കെടുത്തു. എൻഡിഎ ഘടകകക്ഷികളായ അസം ഗണ പരിഷദ് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവയും ഹിമന്തയുടെ നാമനിർദേശത്തെ പിന്തുണച്ചതോടെ അദ്ദേഹം ഏകകണ്ഠമായി എൻഡിഎ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നു തന്നെ ഹിമന്തയും മറ്റ് എൻഡിഎ നേതാക്കളും ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ ലോക്ഭവനിൽ സന്ദർശിക്കുമെന്നാണ് വിവരം. ആ കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണു സൂചന. 126 അംഗ നിയമസഭയിൽ ബിജെപി 82 സീറ്റ് നേടി. ഘടകകക്ഷികളായ എജിപിയും ബിപിഎഫും 10 സീറ്റ് വീതവും സ്വന്തമാക്കി. മൂന്നാം തവണയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിക്കൊണ്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ, അസമിൽ ചരിത്രം കുറിച്ചിരിക്കുകയാണ്. English Summary: Assam Government Formation: Himanta Biswa Sarma has been elected as the leader of the NDA coalition in the Assam Legislative Assembly, paving the way for his second consecutive term as Chief Minister. The BJP-led alliance secured a significant majority, with constituent parties AGP and BPF also lending their support to Sarma's nomination. ×
