മനോരമ ലേഖകൻ Published: May 14, 2026 12:13 PM IST 1 minute Read Link Copied വി.ഡി.സതീശൻ. ചിത്രം: മനോരമ Mail This Article × Follow Us രണ്ടു മൽസരങ്ങൾ ജയിച്ചാണ് വി.ഡി.സതീശൻ ഇത്തവണ വിജയിയുടെ കസേരയിലിരിക്കുന്നത്. ആദ്യം നിയമസഭാ തിരഞ്ഞെടുപ്പും രണ്ടാമത് മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പാർട്ടിക്കുള്ളിലെ ‘തിരഞ്ഞെടുപ്പും.’ ഉദ്വേഗത്തോടെയാണ് രണ്ടു ഫലങ്ങളുമറിയാൻ രാഷ്ട്രീയ കേരളം കാത്തിരുന്നത്. ഒടുവിൽ, ആ വിശേഷണവും സതീശൻ തന്റെ പേരിനൊപ്പം എഴുതിച്ചേർക്കുന്നു: കേരള മുഖ്യമന്ത്രി. എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായി 1964 മേയ് 31നാണ് സതീശന്റെ ജനനം. വിദ്യാർഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തിൽ ഇടപെട്ട സതീശൻ പനങ്ങാട് ഹൈസ്കൂളിൽ സ്കൂൾ ലീഡറും പിന്നീട് തേവര എസ് എച്ച് കോളജിൽ യൂണിയൻ ഭാരവാഹിയുമായി പൊതുരംഗത്ത് സജീവമായി. എംജി സർവകലാശാല യൂണിയൻ ചെയർമാനായും എൻഎസ്യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിയമബിരുദധാരിയായ സതീശൻ കുറേക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചു. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. 5 വർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎൽഎയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാർഡുകൾ ലഭിച്ചു. 2001 മുതൽ പറവൂർ മണ്ഡലത്തിൽനിന്നു നിയമസഭാംഗം. 2021 മുതൽ 26 വരെ പ്രതിപക്ഷനേതാവായിരുന്നു. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകൾ : ഉണ്ണിമായ പറവൂർ എന്ന ആത്മബന്ധം 30 വർഷമായി പറവൂരിൽ കോൺഗ്രസ് അല്ലെങ്കിൽ യുഡിഎഫ് എന്നാൽ സതീശനാണ്. മനസ്സിൽ ഏതു വിഷമം വന്നാലും പറവൂരിലൂടെ ഒന്ന് കറങ്ങിയാൽ തീരത്തക്കവിധം ആത്മബന്ധമുണ്ട് ആ നാടുമായി എന്ന് സതീശൻ പറഞ്ഞിട്ടുണ്ട്. 1996 ലെ തിരഞ്ഞെടുപ്പിൽ സതീശൻ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ പറവൂർ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു 1116 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും പറവൂരിൽനിന്നു മടങ്ങിയില്ല. പറവൂരിനെ പ്രവർത്തന കേന്ദ്രമാക്കി, ആ നാടിന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. പിന്നീട് ഒരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തി മണ്ഡലം സതീശനൊപ്പം നിന്നു. 2001ൽ പി.രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി. 2006ൽ കെ.എം.ദിനകരനായിരുന്നു സിപിഐ സ്ഥാനാർഥി. 7,792 വോട്ടുകൾക്കു വിജയം. 2011ൽ സിപിഐ പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കിയെങ്കിലും 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സതീശൻ തന്നെ ജയിച്ചു. 2016ൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനെതിരെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2021ൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.ടി.നിക്സനെ പരാജയപ്പെടുത്തി. ഇത്തവണ ഇ.ടി.ടൈസനെതിരെ 20600 വോട്ടുകൾക്കാണ് വിജയിച്ചത്. English Summary: V.D. Satheesan has secured victory in two significant contests this term, first the assembly elections and then an internal party selection for the Chief Minister's post. The political landscape of Kerala eagerly awaited the outcomes of both, with Satheesan now adding the title of Kerala Chief Minister to his name. ×
