ഓൺലൈൻ പ്രതിനിധി Published: May 11, 2026 02:46 PM IST 1 minute Read Link Copied പ്രതീകാത്മക ചിത്രം ∙ മനോരമ Mail This Article × Follow Us കൊച്ചി∙ ലഹരിമരുന്ന് കേസന്വേഷണത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ എച്ച്.മുജീബ് കീഴടങ്ങി. രണ്ടാഴ്ചയായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ, തിങ്കളാഴ്ച രാവിലെ താൻ ജോലി ചെയ്തിരുന്ന അതേ സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. മുജീബിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. What you should read next രണ്ട് വ്യത്യസ്ത പരാതികളാണ് മുജീബിനെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു ലഹരിമരുന്ന് കേസിലെ പ്രതിയുടെ ഫോൺ രേഖകളിൽനിന്ന് പരാതിക്കാരുടെ നമ്പറുകൾ കൈക്കലാക്കിയാണ് ഇയാൾ ഭീഷണി തുടങ്ങിയത്. കൊല്ലം സ്വദേശിനിയായ യുവതിയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട മുജീബ് ലൈംഗിക ആവശ്യങ്ങൾക്കായി നിർബന്ധിക്കുകയായിരുന്നു. ഇതിന് തയാറാകാതിരുന്ന യുവതിയെ ലഹരിമരുന്ന് കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ബിഎൻഎസ് വകുപ്പ് 74 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ഡോക്ടറെ ലഹരിക്കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് മുജീബ് തട്ടിയെടുത്തത്. പണം തട്ടൽ, കുറ്റകരമായ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് രണ്ടാമത്തെ കേസ്. What you should read next മുജീബിനെതിരായ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ആരോപണങ്ങൾ ശരിവച്ചതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഒളിവിൽ പോയെങ്കിലും പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ മറ്റ് വഴികളില്ലാതെ ഇയാൾ കീഴടങ്ങുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള മുജീബിനെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇയാൾക്കെതിരെ സമാനമായ മറ്റു പരാതികൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. English Summary: A Grade Sub-Inspector from Elamakkara Police Station, H. Mujeeb, has surrendered in connection with a case involving an attempt to sexually assault a young woman under the guise of a drug investigation and blackmailing a doctor for money. He had been on the run for two weeks before surrendering at the same station where he worked, leading to his suspension by the Kochi City Police Commissioner. ×
