ഓൺലൈൻ പ്രതിനിധി Published: June 23, 2026 10:04 PM IST 1 minute Read Link Copied ഫിറോസ്, അനീഷ് (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്) Mail This Article × Follow Us കൊച്ചി ∙ ഹോട്ടൽ ജീവനക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയും ലഹരിമരുന്ന് നൽകിയും ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകരത്തിയ ഗുണ്ടകൾ അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി പുതിയ റോഡ് കൊച്ചുപറമ്പിൽ അട്ടാണി അനീഷ് (43), കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് (24) എന്നിവരാണ് എറണാകുളം സിറ്റി പൊലീസിന്റെ പിടിയിലായത്. മൂന്നുമാസം മുൻപ് അനീഷ് യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലോഡ്ജിൽ വച്ച് ഫിറോസും പീഡിപ്പിക്കുകയായിരുന്നു. എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ 24കാരിയെ കഴിഞ്ഞ മാർച്ചിലാണ് അട്ടാണി അനീഷ് മട്ടാഞ്ചേരി പുതിയ റോഡിലുള്ള സ്വന്തം വീട്ടിലെത്തിച്ച് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ അനീഷ് ഇത് തന്റെ കൂട്ടാളിയായ ഫിറോസിന് കൈമാറി. ഈ ദൃശ്യങ്ങളുമായി ഫിറോസ് ഒരാഴ്ച മുമ്പ് കലൂർ മെട്രോ സ്റ്റേഷന് സമീപത്ത് വച്ച് യുവതിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭയപ്പെടുത്തി എറണാകുളം എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി. യുവതിക്ക് ബലമായി ലഹരിമരുന്ന് നൽകിയ ശേഷമായിരുന്നു പീഡനം. What you should read next പിറ്റേന്ന് രാവിലെ ഫിറോസ് പുറത്തുപോയപ്പോൾ ലോഡ്ജിൽ നിന്നും ഓടി രക്ഷപ്പെട്ട യുവതി പരിചയത്തിലുള്ള സുരക്ഷാ ജീവനക്കാരനോട് സഹായം തേടുകയായിരുന്നു. ഇയാൾ യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. എറണാകുളം സെൻട്രൽ, നോർത്ത് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ അന്നു വൈകിട്ടോടെ ഫിറോസിനെ കലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. യുവതിയുടെ മാനസികനില മെച്ചപ്പെട്ട ശേഷം നടത്തിയ വിശദമായ മൊഴിയെടുപ്പിലാണ് മൂന്ന് മാസം മുൻപ് അട്ടാണി അനീഷ് നടത്തിയ പീഡനവിവരം പുറത്തുവരുന്നത്. ഉടൻ തന്നെ സെൻട്രൽ പൊലീസ് കൊച്ചി നഗരത്തിൽനിന്ന് അനീഷിനെ കസ്റ്റഡിയിലെടുക്കുകയും കേസ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. അറസ്റ്റിലായ പ്രതികളിൽ അട്ടാണി അനീഷ് കൊച്ചി നഗരം കേന്ദ്രീകരിച്ച് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടയാണ്. അടുത്തിടെ കൊച്ചിയിലെ ഹോട്ടലിൽ കഴിച്ച ഭക്ഷണത്തിന്റെ പണമാവശ്യപ്പെട്ടതിനും കാസർകോട് സ്വദേശിയെ ആക്രമിച്ചതിനും അനീഷ് അറസ്റ്റിലായിരുന്നു. ഇതിൽ ജാമ്യത്തിലിറങ്ങിയ ശേഷം ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് വീണ്ടും അറസ്റ്റിലായിരുന്നു. രണ്ടാമത്തെ പ്രതിയായ ഫിറോസ് കഴിഞ്ഞ ആറ് വർഷമായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പോക്സോ, കൊള്ള അടക്കം ആറോളം കേസുകളിൽ ഇയാൾ പ്രതിയാണ്. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത യുവതി 15 വയസ്സ് വരെ എറണാകുളത്തെ അനാഥാലയത്തിലും പിന്നീട് ആലപ്പുഴയിലെ ഒരു ബന്ധുവീട്ടിലുമായിരുന്നു വളർന്നത്. പ്രായപൂർത്തിയായ ശേഷമാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെയും മറ്റും ഹോട്ടലുകളിൽ ജോലി ചെയ്തു തുടങ്ങിയത്. English Summary: Kochi crime news details the arrest of two individuals involved in a brutal assault and filming of a hotel staff member. The perpetrators used threats and drugs to commit the crime and capture disturbing footage. ×
