
കൊൽക്കത്ത: ആപ്പിൾ സ്മാർട്ട് വാച്ച് വിവാദം മുതൽ ഒപ്പ് വ്യാജമാക്കൽ വരെയുള്ള രാഷ്ട്രീയ നാടകങ്ങൾ. ഒടുവിൽ കരിയറിൽ വീണ്ടുമൊരു പുറത്താക്കൽ കൂടി നേരിട്ട് വിവാദ നായകൻ ഋതബ്രത ബാനർജി. സി.പി.എമ്മിൽ യെച്ചൂരി പക്ഷത്തിന്റെ കരുത്തിൽ 34-ാം വയസ്സിൽ രാജ്യസഭയിലെത്തിയ ഋതബ്രതയ്ക്ക്, ആഡംബര ജീവിതശൈലിയും ഗവേഷകയുമായി ബന്ധപ്പെട്ട വ്യക്തിപരമായ വീഡിയോ കോൾ വിവാദങ്ങളുമാണ് ഒരുകാലത്ത് ഇടതുപാർട്ടിയുടെ പടിപ്പുറത്തെത്തിച്ചത്. തുടർന്ന് 'മമതയാണ് യഥാർഥ ഇടതുപക്ഷ നേതാവ്' എന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസിലെത്തുകയും എം.എൽ.എയായി വിജയിക്കുകയും ചെയ്തെങ്കിലും, പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്ന കത്തിലെ ഒപ്പ് വ്യാജമാണെന്ന വെളിപ്പെടുത്തലും വീണ്ടുമൊരു രാഷ്ട്രീയ ദുരന്തത്തിന് വഴിവെച്ചു.
പാർട്ടിയെയും അണികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസും ഇപ്പോൾ ഋതബ്രതയെ കൈയൊഴിഞ്ഞിരിക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നീ രണ്ട് എം.എൽ.എ.മാരെയാണ് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പാർട്ടിയിൽനിന്ന് പുറത്താക്കിയിരിക്കുന്നത്. ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി പിന്തുണച്ചുകൊണ്ടുള്ള പാർട്ടിയുടെ കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് ഇരു എം.എൽ.എ.മാരും സ്പീക്കറോട് പരാതിപ്പെട്ടതായി മുഖ്യമന്ത്രി സുവേന്ദു അധികാരി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പാർട്ടി ഈ കർശന നടപടി സ്വീകരിച്ചത്.
പാർട്ടി ഔദ്യോഗികമായി വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള കത്തിൽ ടി.എം.സി. വ്യക്തമാക്കുന്നുണ്ട്. മുൻപ് സി.പി.എം. വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ ആളാണ് ഋതബ്രത ബാനർജി. കൊൽക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂളിലും അശുതോഷ് കോളേജിലും പഠിച്ച ഋതബ്രത ബാനർജി ദീർഘകാലം എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു.
മുതിർന്ന ഇടതുപക്ഷ നേതാവും സി.പി.എം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ, യുവാക്കൾക്ക് വലിയ പ്രാധാന്യം നൽകാതിരുന്ന അക്കാലത്തെ പാർട്ടിയിൽ ഋതബ്രതയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇതിന്റെ ഫലമായി 34-ാം വയസ്സിൽ അദ്ദേഹം രാജ്യസഭാ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ പാർട്ടി തത്ത്വങ്ങൾക്ക് നിരക്കാത്ത ആഡംബര ജീവിതരീതിയും (ആപ്പിൾ സ്മാർട്ട് വാച്ച് ധരിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി) പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ആരോപിച്ച് 2017-ൽ സി.പി.എം. ഋതബ്രതയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. അക്കാലത്ത് സി.പി.എമ്മിനുള്ളിലെ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി പക്ഷങ്ങൾ തമ്മിലുണ്ടായിരുന്ന ആഭ്യന്തര തർക്കങ്ങളുടെ പ്രതിഫലനമായാണ് ഈ പുറത്താക്കൽ വിലയിരുത്തപ്പെട്ടത്.
പുറത്താക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് നൽകിയ ഒരഭിമുഖത്തിൽ, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, നിലവിലെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഋതബ്രത തുറന്നടിച്ചിരുന്നു. ഇതേ വർഷംതന്നെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു ഗവേഷക അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ വ്യക്തിപരമായ വീഡിയോ കോൾ ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതോടെ ഋതബ്രത പാർട്ടിയിൽ പൂർണ്ണമായി ഒറ്റപ്പെട്ടു.
സി.പി.എം വിട്ടതിന് ശേഷം ടി.എം.സി.യിലെത്തിയ അദ്ദേഹത്തിന് പാർട്ടിയുടെ തൊഴിലാളി സംഘടനയുടെ ചുമതലയാണ് ലഭിച്ചത്. തുടർന്ന് 2024-ൽ ടി.എം.സി. അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത ബി.ജെ.പി. തരംഗത്തിനിടയിലും ഉലുബേരിയ പൂർബ മണ്ഡലത്തിൽനിന്ന് ടി.എം.സി. സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ഈ വിജയത്തിന് പിന്നാലെ ഡൽഹിയിൽ വെച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കാണുകയും പരസ്പരം കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന വീഡിയോ പ്രചരിച്ചത് വലിയ വിവാദമായി മാറി.
ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിലെ ഒപ്പ് വ്യാജമാണെന്ന് അധികാരി പ്രഖ്യാപിച്ചതും ഋതബ്രതയെ പാർട്ടി പുറത്താക്കിയതും. ടി.എം.സിയിൽ നിന്നും പുറത്തായ പശ്ചാത്തലത്തിൽ ഋതബ്രതയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
