
കൊച്ചി: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കെതിരെ മുൻ ഇന്ത്യൻ താരം സി.കെ. വിനീത്. റൊണാൾഡോയുടെ പ്രകടനം വിലയിരുത്തുമ്പോൾ ഗോൾ അടിച്ചോ ഇല്ലയോ എന്നത് മാത്രം നോക്കാതെ, ടീമിന്റെ കളിരീതിയും താരത്തിന് ലഭിച്ച സാഹചര്യങ്ങളും കൂടി പരിഗണിക്കണമെന്ന് സി.കെ. വിനീത് ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. യുവതാരമായിരുന്ന കാലത്ത് വിങ്ങറായി തിളങ്ങിയ റൊണാൾഡോ, പ്രായത്തിനനുസരിച്ച് കളിശൈലിയിൽ മാറ്റം വരുത്തിയെന്ന് വിനീത് ചൂണ്ടിക്കാട്ടുന്നു.
ഒരു ഔട്ട്-ആൻഡ്-ഔട്ട് സ്ട്രൈക്കറായി മാറിയതോടെ ബോക്സിനുള്ളിൽ അവസരങ്ങൾക്കായി കാത്തിരിക്കുന്ന രീതിയാണ് അദ്ദേഹം ഇപ്പോൾ സ്വീകരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ കരിയർ ദീർഘിപ്പിക്കാൻ സഹായിക്കുന്നു എന്നാണ് വിനീത് പറയുന്നത്. കോംഗോയുമായുള്ള മത്സരത്തിൽ റൊണാൾഡോയ്ക്ക് ബോക്സിനുള്ളിൽ ലഭിച്ചത് വെറും അഞ്ച് ടച്ചുകൾ മാത്രമാണ്. പോർച്ചുഗൽ 75 ശതമാനം പന്ത് കൈവശം വെച്ചിട്ടും വെറും ഏഴ് ഗോളവസരങ്ങൾ മാത്രമാണ് സൃഷ്ടിച്ചത്. അതേസമയം, 25 ശതമാനം പന്തടക്കം ഉണ്ടായിരുന്ന കോംഗോ എട്ട് അവസരങ്ങൾ സൃഷ്ടിച്ചു. പന്ത് വശങ്ങളിലേക്ക് മാത്രം പാസ് ചെയ്യുന്ന പോർച്ചുഗലിന്റെ തന്ത്രം സ്ട്രൈക്കർക്ക് തിരിച്ചടിയായെന്ന് വിനീത് പറയുന്നു.
സി.കെ വിനീതിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
നമ്മൾ അന്ധമായി ഇഷ്ടപ്പെടുന്ന ഒരു കളിക്കാരൻ മികച്ചതാണെന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം മറ്റൊരു കളിക്കാരനെ താഴ്ത്തിക്കെട്ടുകയും സാമൂഹ്യമാധ്യമങ്ങളിൽ വിഷം തുപ്പുകയും ചെയ്യുന്ന ആളുകളുമായി ചർച്ച ചെയ്തിട്ട് വലിയ കാര്യമില്ലെന്ന് എനിക്കറിയാം. ഇത് അവർക്കുള്ളതല്ല. എല്ലാവരും അങ്ങനെയല്ലല്ലോ ,ആരോഗ്യകരമായ ചർച്ചകൾക്ക് താല്പര്യമുള്ളവരുമുണ്ട് . “റൊണാൾഡോ എന്തുകൊണ്ടാണ് മോശമായി കളിച്ചത്?”, “അദ്ദേഹത്തിന് പഴയ നിലവാരമില്ലേ?”, “പ്രായം അദ്ദേഹത്തെ ബാധിച്ചോ?” എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അഭിപ്രായം ചോദിക്കുന്നവരുണ്ട്. ഇത് അവർക്കുള്ളതാണ്.
എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിക്കണമെന്നില്ല. അതിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഒരു കളിക്കാരന്റെ പ്രകടനം വിലയിരുത്തുമ്പോൾ ഗോൾ അടിച്ചോ ഇല്ലയോ എന്നത് മാത്രം നോക്കാതെ, അയാൾക്ക് ലഭിച്ച സാഹചര്യങ്ങളും ടീമിന്റെ കളിരീതിയും കൂടി പരിഗണിക്കണമെന്നാണ് എന്റെ വിശ്വാസം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പ്രതിഭാധനനായ ഫുട്ബോൾ താരമാണെന്ന കാര്യത്തിൽ ആർക്കും വലിയ സംശയമുണ്ടാകില്ല. എന്നാൽ പലപ്പോഴും പ്രായം കൂടുമ്പോൾ ഒരു താരത്തിന്റെ പ്രതിഭ കുറഞ്ഞുപോകും എന്നുള്ളതാണ് ശരിയായ കാര്യമല്ല എന്നാണ് എന്റെ അഭിപ്രായം. പ്രായത്തിനനുസരിച്ച് കുറഞ്ഞുപോകുന്നത് ശാരീരിക ക്ഷമതയാണ്.
റൊണാൾഡോയെ എടുത്താൽ തന്റെ ശരീരത്തിന്റെ പരിമിതികളും കഴിവുകളും ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് അദ്ദേഹം തന്നെയാവണം. അദ്ദേഹത്തിന്റെ കരിയർ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. യുവതാരമായിരുന്ന കാലത്ത് അദ്ദേഹം ഒരു വിങ്ങറായിരുന്നു. ഇടത് വശത്തുനിന്നോ വലത് വശത്തുനിന്നോ ബോൾ വാങ്ങി ഡ്രിബിൾ ചെയ്ത് പ്രതിരോധത്തെ മറികടന്ന് ഷോട്ടുകൾ എടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശൈലി. അതിന് വേഗതയും നിരന്തരമായ ഓട്ടവും ആവശ്യമായിരുന്നു.
എന്നാൽ കാലം കടന്നുപോയപ്പോൾ അദ്ദേഹം തന്റെ കളിശൈലി സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റി.. ഇന്ന് റൊണാൾഡോ ഒരു ഔട്ട്-ആൻഡ്-ഔട്ട് സ്ട്രൈക്കറാണ്. ബോക്സിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുകയും അവസരങ്ങൾ ഗോളാക്കി മാറ്റുകയും ചെയ്യുന്ന കളിക്കാരൻ. ഒരു വിങ്ങറിനെപ്പോലെ മുകളിലേക്കും താഴേക്കും നിരന്തരം ഓടേണ്ട ആവശ്യം സ്ട്രൈക്കർക്ക് കുറവാണ്. അതുകൊണ്ടുതന്നെ തന്റെ കരിയർ ദീർഘിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ വഴിയായി അദ്ദേഹം കണ്ടെത്തിയാതാവണം.
സാധാരണയായി ഒരു സ്ട്രൈക്കറോട് കോച്ചുമാർ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്, “എപ്പോഴും ബോക്സിനുള്ളിൽ ഉണ്ടാകുക” എന്നതാണ്. കാരണം ഒരു ടീമിന്റെ പ്രധാന ഗോൾ സ്കോറർ സ്ട്രൈക്കറാണ്. ആക്രമണങ്ങളുടെ അവസാന ലക്ഷ്യം പലപ്പോഴും അയാളാണ്. പോർച്ചുഗലിന്റെ 4-2-3-1 ഫോർമേഷനിൽ ആ റോൾ നിർവഹിക്കുന്നത് റൊണാൾഡോയാണ്. അദ്ദേഹത്തിന് അവസരങ്ങൾ സൃഷ്ടിച്ച് നൽകുക എന്നത് ടീമിലെ മറ്റ് താരങ്ങളുടെ ഉത്തരവാദിത്തവുമാണ്.
കോംഗോയുമായുള്ള മത്സരത്തിൽ റൊണാൾഡോയ്ക്ക് ബോക്സിനുള്ളിൽ ലഭിച്ചത് വെറും അഞ്ച് ടച്ചുകൾ മാത്രമാണ്. ഒരു പ്രധാന സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം അത് വളരെ കുറഞ്ഞ സംഖ്യയാണ്. പോർച്ചുഗൽ മത്സരത്തിലുടനീളം പന്ത് കൈവശം വെച്ചിരുന്നു. പല ദിശകളിലേക്കും പാസുകൾ കളിക്കുകയും ചെയ്തു ,അതിൽ ഭൂരിഭാഗവും ആക്രമണമായി മാറിയില്ല. പന്ത് മുന്നോട്ട് നീങ്ങാതെ വശങ്ങളിലേക്ക് മാത്രം സഞ്ചരിക്കുമ്പോൾ, ബോക്സിനുള്ളിൽ കാത്തുനിൽക്കുന്ന സ്ട്രൈക്കർ സ്വാഭാവികമായും കളിയിൽ നിന്ന് അകന്നുപോകും.
മത്സരത്തിന്റെ കണക്കുകൾ നോക്കിയാലും പോർച്ചുഗലിന്റെ പ്രശ്നം വ്യക്തമാണ്. ഏകദേശം 75 ശതമാനം പന്തടക്കമുണ്ടായിട്ടും അവർ സൃഷ്ടിച്ചത് വെറും ഏഴ് ഗോളവസരങ്ങളാണ്. മറുവശത്ത്, വെറും 25 ശതമാനം പന്തടക്കമുണ്ടായിരുന്ന കോംഗോ എട്ട് അവസരങ്ങൾ സൃഷ്ടിച്ചു, അതിൽ പലതും ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളായിരുന്നു.
പോർച്ചുഗൽ കൂടുതൽ സമയവും പന്ത് സൂക്ഷിക്കാനും വശങ്ങളിൽ പാസ് കൈമാറാനുമാണ് ശ്രദ്ധിച്ചതെന്ന് എന്നത് സ്റ്റാറ്സ് പരിശോധിച്ചാൽ മനസിലാകും. എന്നാൽ പ്രതിരോധം തകർക്കുന്ന പാസുകളോ, സ്ട്രൈക്കറെ നേരിട്ട് കണ്ടെത്തുന്ന നീക്കങ്ങളോ, കൃത്യമായ ക്രോസ്സുകളോ, വ്യക്തമായ ഗോളവസരങ്ങളോ വളരെ കുറവായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ റൊണാൾഡോയെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയുക്തമല്ല.
റൊണാൾഡോ താഴേക്ക് ഇറങ്ങി പന്ത് സ്വീകരിക്കാൻ ശ്രമിച്ച സമയങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം താഴേക്ക് വരുമ്പോൾ മുന്നിൽ മറ്റൊരു സ്ട്രൈക്കർ ഉണ്ടായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിന് മൈനസ് പാസുകൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. ഇത് അയാളുടെ പരാജയമായി കാണാൻ സാധിക്കില്ല, മറിച്ച് ടീമിന്റെ ഘടനയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്.
റൊണാൾഡോയുടെ മികച്ച പ്രകടനമായിരുന്നില്ല ഇന്നലത്തേത് എന്നത് സത്യമാണ്. പക്ഷേ അതിനെ “പ്രായമായി”, “പ്രതിഭ നഷ്ടപ്പെട്ടു” എന്ന വാദങ്ങളിലേക്ക് ചുരുക്കുന്നതും ശരിയല്ല. കാരണം ഇന്നും ക്ലബ് ഫുട്ബോളിൽ അദ്ദേഹം ഗോൾ നേടിക്കൊണ്ടിരിക്കുന്നു. ദേശീയ ടീമിനായി അദ്ദേഹം തന്നെയാണ് ലോകകപ്പ് ക്വാളിഫയറിലെ ടോപ് സ്കോററും. അതായത് ചുരുക്കി പറഞ്ഞാൽ അയാളൊരു ലെജൻഡറി പ്ലയെർ ആയതു കൊണ്ടു ടീമിൽ ഇടം നേടിയതല്ലെന്നു സാരം!
അതുകൊണ്ട് തന്നെ, ഇന്നലത്തെ മത്സരത്തെ വിലയിരുത്തുമ്പോൾ റൊണാൾഡോയുടെ പ്രകടനം വിമർശിക്കാം. എന്നാൽ അത് പ്രായം കൊണ്ടോ പ്രതിഭ നഷ്ടപ്പെട്ടതുകൊണ്ടോ ഉണ്ടായ പ്രകടനക്കുറവാണെന്ന് പറയുന്നതിന് മുമ്പ്, അദ്ദേഹത്തിന് ലഭിച്ച സേവനവും ടീമിന്റെ ആക്രമണ ഘടനയും പരിശോധിക്കേണ്ടതുണ്ട്. കാരണം ഒരു സ്ട്രൈക്കറുടെ പ്രകടനം മിക്കപ്പോഴും അവന് ലഭിക്കുന്ന അവസരങ്ങളുടെ ഗുണനിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. റൊണാൾഡോയുടെ കാര്യത്തിലും അത് വ്യത്യസ്തമല്ല.അതു കൊണ്ടാണ് പറയുന്നത് ഈ കളിയുമായിട്ടാണ് പോക്കെങ്കിൽ പോർച്ചുഗൽ മുന്നോട്ട് പോകുന്നത് പാടാണെന്നു!
NB : റൊണാൾഡോ താഴോട്ട് ഇറങ്ങി വന്നത് ഏത് കളിയിലാണെന്നു ചോദിച്ചവർക്ക് ഹീറ്റ് മാപ്പ് കൊടുത്തിട്ടുണ്ട്! കളികളൊക്കെ രാത്രിയായത് കൊണ്ടു ഉറങ്ങിപ്പോകാതെ കളി കാണുക!
