മലപ്പുറം: സി.പി.എമ്മുമായുള്ള ഡീൽ വിവാദം മുറുകുമ്പോഴും മത്സരിക്കാത്ത 103 സീറ്റുകളിൽ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കാതെ എസ്.ഡി.പി.ഐ. നേമത്ത് സി.പി.എം. സ്ഥാനാർഥി വി. ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് മാത്രമാണ് തുറന്നുപറഞ്ഞത്. To advertise here, ബി.ജെ.പി.ക്ക് ജയസാധ്യതയുള്ള ഇവിടെ കഴിഞ്ഞതവണയും ശിവൻകുട്ടിയെ പിന്തുണച്ചിരുന്നു. മറ്റു സീറ്റുകളിലും എൽ.ഡി.എഫ്. സ്ഥാനാർഥികളെ പിന്തുണയ്ക്കാനാണ് ധാരണയെങ്കിലും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചേക്കില്ല. ‘രാഷ്ട്രീയ മര്യാദ’ കാണിച്ച സി.പി.എമ്മിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കേണ്ടെന്ന ചിന്തയാണ് അതിനുപിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയാത്തതും എസ്.ഡി.പി.ഐ. അനുകൂലമായി കാണുന്നു. ഞായറാഴ്ച തിരൂരിൽ നടത്തിയ പത്രസമ്മേളത്തിൽ ആവർത്തിച്ച് ചോദ്യങ്ങളുയർന്നെങ്കിലും മുഖ്യമന്ത്രി എസ്.ഡി.പി.ഐ.യെ തള്ളിപ്പറയാൻ തയ്യാറായില്ല. വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പറയാതിരുന്നതിനെ എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് സ്വാഗതം ചെയ്യുകയും ചെയ്തു. യു.ഡി.എഫ്. വിരോധത്തിന് പിന്നിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യു.ഡി.എഫിനെയാണ് എസ്.ഡി.പി.ഐ. പിന്തുണച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് വോട്ടുചെയ്തു. അതിനിടെ, എസ്.ഡി.പി.ഐ. വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് സംഘടനയുടെ ചുവടുമാറ്റം. തദ്ദേശ തിരഞ്ഞെടുപ്പോടെ എസ്.ഡി.പി.ഐ.യുടെ യു.ഡി.എഫ്. വിരോധം ഇരട്ടിയായി. പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലെ ചില പഞ്ചായത്തുകളിൽ ബി.ജെ.പി. ഭരണം പിടിക്കുന്നത് തടയാൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. അംഗങ്ങൾ യു.ഡി.എഫിന് വോട്ടുചെയ്തിരുന്നു. എന്നാൽ, അതിന്റെപേരിൽ യു.ഡി.എഫ്. പ്രതിനിധികൾ രാജിവെച്ചു. അത് വലിയ അവഹേളനമായി അവർ കാണുന്നു. വോട്ട് വേണ്ടെന്ന നിലപാട് ഈ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. തുടർന്നതോടെയാണ് പിന്തുണയ്ക്കേണ്ടതില്ലെന്ന് സംഘടന തീരുമാനിച്ചത്. ഇടത് സ്വതന്ത്രർക്കും അതേ ചിഹ്നം മത്സരിക്കുന്ന 36 സീറ്റുകളിലും എസ്.ഡി.പി.ഐ.യുടെ ചിഹ്നം കത്രികയാണ്. ഇതുതന്നെയാണ് മലപ്പുറത്തെ മൂന്ന് എൽ.ഡി.എഫ്. സ്വതന്ത്രരുടെയും ചിഹ്നം. യു. ഷറഫലി (നിലമ്പൂർ), വി.എം. മുസ്തഫ (മഞ്ചേരി), സബാഹ് കുണ്ടുപുഴക്കൽ (വേങ്ങര) എന്നിവരാണ് കത്രിക ചിഹ്നത്തിലുള്ളത്. ഇതും സി.പി.എം. ഡീലിന് തെളിവായി യു.ഡി.എഫ്. ആരോപിക്കുന്നു. അതേസമയം, ഒരേ ചിഹ്നം വന്നത് തികച്ചും യാദൃച്ഛികമാണെന്നാണ് ഇരു പാർട്ടികളും പറയുന്നത്. സ്വതന്ത്രർക്ക് അനുവദിക്കുന്ന ചിഹ്നമാണ് കത്രിക. തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത എസ്.ഡി.പി.ഐ. ആ ചിഹ്നം ആവശ്യപ്പെടുകയായിരുന്നു. മത്സരിക്കുന്നത് 36 സീറ്റിൽ 11 ജില്ലകളിലായി 36 സീറ്റുകളിലാണ് എസ്.ഡി.പി.ഐ. സ്ഥാനാർഥികൾ മത്സരിക്കുന്നത്. മലപ്പുറത്ത് എട്ടും എറണാകുളത്ത് ആറും പാലക്കാട്ട് അഞ്ചും സ്ഥാനാർഥികളുണ്ട്. തൃശ്ശൂരിലും കണ്ണൂരിലും നാലുവീതം സീറ്റുകളിലും മത്സരിക്കുന്നു. തിരുവനന്തപുരം - രണ്ട്, കൊല്ലം - മൂന്ന്, കോട്ടയം - ഒന്ന്, ഇടുക്കി -ഒന്ന്, കോഴിക്കോട് -ഒന്ന്, വയനാട് -ഒന്ന് എന്നിങ്ങനെയും. ‘കനഗോലു കാപ്സ്യൂൾ’ -എം.എ.ബേബി കാസർകോട്: എസ്.ഡി.പി.ഐ.-സി.പി.എം. കൂട്ടുകെട്ടെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ബി.ജെ.പി.-സി.പി.എം. ഡീൽ എന്നാണ് ആദ്യം പ്രചരിപ്പിച്ചത്. ഇപ്പോൾ എസ്.ഡി.പി.ഐ. കൂട്ടുകെട്ടെന്ന് പറയുന്നു. ഇതൊക്കെ കനഗോലു കാപ്സ്യൂളാണ്- കാസർകോട് പ്രസ് ക്ലബിന്റെ 'വോട്ടും വാക്കും' മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഇത്തരം വാദങ്ങൾ നടത്തുന്നത് കൂടിയിരുന്ന് ആലോചിച്ചിട്ടൊന്നുമല്ല. നരേന്ദ്രമോദിയെ അണിയിച്ചൊരുക്കി വോട്ട് നേടിക്കൊടുത്ത കനഗോലു പറഞ്ഞുകൊടുക്കുന്നതിനനുസരിച്ച് ഇവർ പറയുന്നു. ഇത് അഖിലേന്ത്യാ നേതാക്കളെക്കൊണ്ടും പറയിപ്പിക്കുന്നു എന്നതാണ് ദുഃഖകരം-ബേബി പറഞ്ഞു. Content Highlights: SDPI clarifies its stance on supporting LDF candidates while maintaining silence on non-contesting seats., The rift between SDPI and UDF stems from UDF's public rejection of SDPI votes., Allegations regarding the 'scissors' election symbol used by both SDPI and LDF independents., CPM leaders dismiss the alliance rumors as propaganda orchestrated by political opponents. Published: 30 Mar 2026, 05:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.