ന്യൂസ് ഡെസ്ക് Last Updated: 19 Jun 2026, 12:35 pm IST മാര്‍ച്ചില്‍ 6300 കോടിയിലധികം രൂപ ട്രഷറിയില്‍ ബാക്കിവെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് ഇറങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ | ചിത്രം: ശിവപ്രസാദ് ജി., മാതൃഭൂമി | പിണറായി വിജയൻ (MBTV Screengrab) തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളിൽ പലതിന്റേയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പലമേഖലകളേയും സർക്കാർ കണ്ടില്ലെന്ന് നടിച്ചെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. To advertise here, മാർച്ചിൽ 6,300 കോടിയിലധികം രൂപ ട്രഷറിയിൽ ബാക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ ഭരണത്തിൽനിന്ന് ഇറങ്ങിയത്. ജനങ്ങൾക്കായുള്ള ക്ഷേമനടപടികൾ ഇതുപയോഗിച്ചുകൊണ്ടുതന്നെ പ്രഖ്യാപിക്കാൻ കഴിയുമായിരുന്നു. സാമ്പത്തികസ്ഥിതി മോശമല്ലാതിരുന്നിട്ടും ജനക്ഷേമകാര്യത്തിലും വികസനത്തിൽനിന്നും സർക്കാർ പിൻവാങ്ങി. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണെന്ന സന്ദേശമാണ് പുതിയ സർക്കാർ അധികാരത്തിൽവന്നതിന് ശേഷം ആദ്യമുണ്ടായ നയപ്രഖ്യാപനവും ധവളപത്രവും നൽകിയത്. അതേ സന്ദേശമാണ് ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലും. എന്നാൽ, ബജറ്റിലെ ആകെ വകയിരുത്തൽ പരിശോധിച്ചാൽ കേരളത്തിന്റെ സാമ്പത്തികസ്ഥിതി അപകടത്തിലല്ലെന്ന് തിരിച്ചറിയാനാവും. 2,000 കോടിയുടെ വകയിരുത്തലാണ് ബജറ്റിലുള്ളത്. കേരളത്തിലെ വലിയ സാമ്പത്തിക അപകടാവസ്ഥയുണ്ടെന്ന ആക്ഷേപത്തെ നിരാകരിക്കുക മാത്രമല്ല, അതൊരു രാഷ്ട്രീയമായ ആക്ഷേപം മാത്രമാണെന്ന് സ്ഥാപിക്കുകയുംചെയ്യുന്നുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. പലകാര്യങ്ങളിലും നേരത്തേയുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. ആസിയാൻ കരാറിന്റെ തുടർഫലമായി കാർഷികമേഖല വലിയ ആഘാതമാണ് നേരിടുന്നത്. കഴിഞ്ഞ ബജറ്റിലൂടെ എൽഡിഎഫ് സർക്കാർ ആശ്വാസ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ റബർ, നാളികേരം, നെല്ല് തുടങ്ങിയ കാർഷിക മേഖലകളിൽ ഒരാശ്വാസനടപടിയും ഈ ബജറ്റിൽ കാണാനില്ല. ഇത് കാർഷിക മേഖലയെ ഏതൊക്കെ തരത്തിൽ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നയനിലപാടുകൾകൊണ്ട് കേരളത്തിനുണ്ടാവുന്ന ധനനഷ്ടം ഈ ബജറ്റ് കൃത്യമായി അഭിസംബോധന ചെയ്യുന്നില്ല. ഇത് കണ്ടില്ലെന്ന് നടിക്കലാണ്. ധവളപത്രം വികസനക്ഷേമ പദ്ധതികളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള മുൻകൂർ ജാമ്യമായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാവുന്നു. സ്വഭാവിക ബാധ്യതകളെ പെരുപ്പിച്ചുകാണിക്കൽ, വരുമാനത്തിലെ വർധനവ് മറച്ചുപിടിക്കൽ ഒക്കെ ബോധപൂർവമാണ്. ബജറ്റിലെ വകുപ്പുകൾക്കുള്ള വകയിരുത്തൽ വലിയ വ്യത്യാസമില്ലാതെ പുനഃക്രമീകരിക്കുകയാണുണ്ടായിരിക്കുന്നത്. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലു പ്രിന്റും ബജറ്റിലില്ല. ക്ഷേമആശ്വാസ നടപടികളും വികസനനടപടികളും ഒന്നിച്ചുചേർത്ത് ദ്വിമുഖ സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചത്. എന്നാൽ, ഇവയെ സർക്കാർ പൂർണമായും കൈയൊഴിഞ്ഞിരിക്കുകയാണിപ്പോൾ. കേരളം ലോകംശ്രദ്ധിക്കുന്ന അവസ്ഥയിലേക്കെത്തിയത് അതിദാരിദ്ര്യം നിർമാർജനം ചെയ്തതിലൂടെയാണ്. അത്തരം കാര്യങ്ങളേക്കുറിച്ച് ഒരു പരാമർശവും ബജറ്റിലില്ല. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പറഞ്ഞ പല കാര്യങ്ങളേക്കുറിച്ചും പൂർണ മൗനമാണ് ഇപ്പോൾ പാലിക്കുന്നത്. പഴങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സമാനമായ പരാമർശങ്ങളൊന്നും ബജറ്റിലില്ല. പകരം വൻകിട മദ്യക്കമ്പനികൾക്ക് മദ്യം നിർമിക്കാനുള്ള അവസരമാണോ തുറന്നുകൊടുക്കുന്നത് എന്ന സംശയവുമുണ്ട്. സ്വകാര്യമേഖലയ്ക്ക് ഊന്നൽകൊടുക്കുന്ന സമീപനമാണ് ബജറ്റിൽ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights: Allegations of rebranding old LDF schemes as new initiatives., Claims that the state's financial crisis is a political narrative rather than economic reality., Criticism regarding the lack of support for the agricultural sector including rubber and coconut., Concerns over the absence of poverty eradication measures and focus on private liquor companies. Published: 19 Jun 2026, 12:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
