To advertise here, രണ്ടുമണിക്കൂർകൊണ്ട് ആരെയും ബി.ജെ.പി.യിലെത്തിക്കാനാകുമെന്ന ആന്ധ്രപ്രദേശിലെ പാർട്ടിനേതാവും എം.പി.യുമായ സി.എം. രമേശിന്റെ പ്രസ്താവത്തിന് ഭീഷണമായ മാനങ്ങളാണുള്ളത്. അപ്പറഞ്ഞതിലെ അഹന്തയും ലഹരിയും ആർക്കും മനസ്സിലാകുന്നതേയുള്ളൂ. അത് അധികാരത്തിന്റെ ഹരംപിടിച്ച സ്വരമാണ്. പന്ത്രണ്ടുവർഷമായി കേന്ദ്രത്തിലും ഒട്ടേറെ സംസ്ഥാനങ്ങളിലും അധികാരം കൈയാളിയ പാർട്ടി ആർജിച്ച അളവറ്റ ധനത്തിന്റെ നെഗളിപ്പിലാണ് അതു പറയുന്നത്. പണവും പദവിയും വാഗ്ദാനംചെയ്ത് ആരെയും വെറും രണ്ടുമണിക്കൂർകൊണ്ട് ഭരണപക്ഷത്തേക്കു കൊണ്ടുവരാനാകുമെന്ന സൂചന ജനാധിപത്യത്തിന്റെ തകർച്ചയെ കാണിക്കുന്നു. സ്വന്തം പാർട്ടിയുടെ നൈതികപാപ്പരത്തത്തെ മൂഢമായി ഘോഷിക്കുകയാണ് സി.എം. രമേശ് ചെയ്തിരിക്കുന്നത്. ബി.ജെ.പി.നേതൃത്വത്തിനു പക്ഷേ, അതുകൊണ്ടു വേവലാതിയൊന്നും ഉണ്ടാകാനിടയില്ല. ജനായത്തക്രമത്തെ കൂസലില്ലാതെ വക്രീകരിക്കുന്ന ആ പാർട്ടി രാജ്യാധികാരം എന്നേക്കുമായി നിലനിർത്താനുള്ള അദമ്യമായ പരിശ്രമത്തിലാണെന്നു ഭയപ്പാടുതോന്നുന്നു. 2014-ൽ കേന്ദ്രത്തിൽ അധികാരത്തിൽവന്നതിനുപിന്നാലെ പല സംസ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിച്ച് ബി.ജെ.പി. അധികാരംപിടിച്ചടക്കിയ ചരിത്രമുണ്ട്. മറ്റു പാർട്ടികളിൽ പിളർപ്പുണ്ടാക്കിയും എം.എൽ.എ.മാരെ വിലയ്ക്കുവാങ്ങിയുമാണ് ഇതു സാധിച്ചെടുത്തത്. ഗവർണർമാരുടെ പക്ഷപാതപരമായ ഇടപെടലിനുപുറമേ ഇ.ഡി. പോലുള്ള അന്വേഷണ ഏജൻസികളെയും ഇതിനായി ഉപയോഗിച്ചു. അരുണാചൽപ്രദേശു മുതലിങ്ങോട്ട് വിവിധ സംസ്ഥാനങ്ങളിൽ ഈ അധികാരക്കവർച്ച അരങ്ങേറി. 2014-ൽ ലോക്‌സഭാതിരഞ്ഞെടുപ്പിനൊപ്പം അരുണാചൽപ്രദേശിൽനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണു ഭൂരിപക്ഷംലഭിച്ചത്. അറുപതംഗസഭയിൽ കോൺഗ്രസിന് 42 സീറ്റും ബി.ജെ.പി.ക്ക് പതിനൊന്നും. കൂറുമാറ്റങ്ങളും രാഷ്ട്രപതിഭരണവും സുപ്രീംകോടതിയുടെ ഇടപെടലുമൊക്കെയായി കലങ്ങിമറിഞ്ഞ രണ്ടുവർഷത്തിനുശേഷം നിയമസഭയിലെ അംഗബലം ബി.ജെ.പി.ക്ക് നാല്പത്തിയെട്ടും കോൺഗ്രസിന് ഒന്നും എന്ന നിലയിലായി! 2014-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ കേവലഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ബി.ജെ.പി. ഭരണംനേടി. 2017-ൽ ഗോവാ തിരഞ്ഞെടുപ്പിൽ നാല്പതംഗ നിയമസഭയിൽ കോൺഗ്രസിന് പതിനേഴും ബി.ജെ.പി.ക്ക് പതിമ്മൂന്നും സീറ്റാണു ലഭിച്ചത്. ഏറ്റവും കൂടുതൽ സീറ്റുലഭിച്ച കോൺഗ്രസിനെ പ്രതിപക്ഷത്തിരുത്തി, വളഞ്ഞവഴിയിൽ ബി.ജെ.പി. ഭരണംപിടിച്ചു. അതേവർഷം മണിപ്പുർ നിയമസഭാതിരഞ്ഞെടുപ്പിലും ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ കടത്തിവെട്ടി ബി.ജെ.പി. അധികാരമേറി. 2018-ൽ മേഘാലയ നിയമസഭാതിരഞ്ഞെടുപ്പിൽ വെറും രണ്ടുസീറ്റുനേടിയിട്ടും ബി.ജെ.പി. അവിടെ ഭരണകക്ഷിയായി. തുടർന്നുള്ള വർഷങ്ങളിൽ കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ അധികാരംപിടിക്കാൻ ബി.ജെ.പി. നടത്തിയ കുതികാൽവെട്ടുകൾ കുപ്രസിദ്ധിനേടിയവയാണ്. സമീപവർഷങ്ങളിലായി, പ്രത്യേകിച്ച് 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിനുശേഷംനടന്ന പല നിയമസഭാതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. ആശ്ചര്യകരമായ കൂറ്റൻവിജയം നേടുന്നതാണു കണ്ടുവരുന്നത്. രാജ്യത്ത് ഹിന്ദുത്വയ്ക്കു ലഭിച്ച ദൗർഭാഗ്യകരമായ സ്വീകാര്യതയും സംസ്ഥാനങ്ങളിൽ ബി.ജെ.പി. തന്ത്രപരമായി പയറ്റുന്ന ക്ഷേമരാഷ്ട്രീയത്തിന്റെ ഫലസിദ്ധിയുമുൾപ്പെടെ ഇതിനു കാരണങ്ങളുണ്ടാകാം. തിരഞ്ഞെടുപ്പുകമ്മിഷനെ ഉപയോഗിച്ച് വോട്ടെടുപ്പുപ്രക്രിയകളിൽ നടത്തുന്ന മായംചേർക്കലും വോട്ടർപട്ടികയുടെ സമഗ്രപരിഷ്‌കരണ(എസ്.ഐ.ആർ.)വുമൊക്കെ ഈയിടെ നടന്ന ചില നിയമസഭാതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് നേട്ടംകൊയ്യാൻ സഹായകമായതായി ആരോപണവുമുണ്ട്. ഇങ്ങനെ തിരഞ്ഞെടുപ്പിലൂടെ അധികാരംപിടിച്ചിട്ടും അധാർമികപ്രവൃത്തിയിലൂടെ പ്രതിപക്ഷത്തെ തകർക്കുകയെന്നതാണ് ബി.ജെ.പി. ഇപ്പോൾ കാണിക്കുന്ന കൗടില്യം. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നിയമസഭാകക്ഷിയിൽ പിളർപ്പുണ്ടാക്കിയതും എം.പി.മാരെ അടർത്തിയതുമൊക്കെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൂറുമാറ്റനിരോധനനിയമത്തിലെ വ്യവസ്ഥകളെപ്പോലും നോക്കു കുത്തിയാക്കാൻ കഴിയുന്ന വിധത്തിൽ എതിർപാർട്ടിയുടെ സഭാകക്ഷിയിൽനിന്ന് ബഹുഭൂരിപക്ഷത്തെ വേർപെടുത്തുന്നതാണ് ബംഗാളിൽ കണ്ടത്. രണ്ടുമണിക്കൂർകൊണ്ട് ആരെയും തന്റെ പാർട്ടിയിലെത്തിക്കാമെന്നു മേനിപറഞ്ഞ ആന്ധ്രാ എം.പി.യായ സി.എം. രമേശ്, തൃണമൂൽ കോൺഗ്രസ് എം.പി.മാരെ അടർത്തുന്നതിൽ പങ്കുവഹിച്ചയാളാണെന്നു റിപ്പോർട്ടുകൾവരുന്നുണ്ട്. രമേശും അദ്ദേഹത്തിന്റെ പാർട്ടിയും എങ്ങോട്ടാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നത്? Published: 14 Jun 2026, 10:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
