നഷ്ടം തിട്ടപ്പെടുത്തൽ തുടങ്ങി To advertise here, വടകര : മണിയൂരിലും തിരുവള്ളൂരിലും കഴിഞ്ഞദിവസമുണ്ടായ മിന്നൽച്ചുഴലിയിൽ ഭാഗികമായി തകർന്നത് 30 ഓളം വീടുകൾ. ലക്ഷങ്ങളുടെ കൃഷിനാശവുമുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് പഞ്ചായത്ത്, റവന്യൂ, കൃഷിവകുപ്പധികൃതർ എടുത്തുവരുകയാണ്. തിരുവള്ളൂരിൽ 15-ഓളം വീടുകൾ തകർന്നതിന്റെ അപേക്ഷകളാണ് വില്ലേജ് ഓഫീസിൽ ലഭിച്ചത്. മണിയൂരിൽ പത്തുവീടുകൾ തകർന്നതിന്റെ പരാതികിട്ടി. ഇത് ഇനിയും കൂടും. തകർന്ന വീടുകൾ വെള്ളിയാഴ്ച വില്ലേജ് ഓഫീസ് അധികൃതരും പഞ്ചായത്ത് അധികൃതരും സന്ദർശിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാറ്റിൽ നശിച്ച കൃഷിയിടങ്ങളിലെത്തി. എല്ലാ കർഷകരോടും ഓൺലൈനായി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ പറഞ്ഞിട്ടുണ്ട്. ഈ അപേക്ഷ ലഭിച്ചാലേ നഷ്ടത്തിന്റെ കണക്ക് പൂർണമാകൂ. തിരുവള്ളൂരിൽമാത്രം ആയിരത്തോളം വാഴകൾ നശിച്ചിട്ടുണ്ട്. 30-ഓളം തെങ്ങുകളും നശിച്ചെന്നാണ് പ്രാഥമികമായ കണക്ക്. മണിയൂരിലും ഇതേപോലെ തെങ്ങുകളും കവുങ്ങും തേക്കുമെല്ലാം കടപുഴകിയിട്ടുണ്ട്. കെ.എസ്.ഇ.ബി.ക്കും കാറ്റിൽ വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മണിയൂരിൽമാത്രം 20-ഓളം വൈദ്യുതത്തൂണുകൾ തകർന്നു. ഇവിടെയെല്ലാം വൈദ്യുതലൈനും പൊട്ടി. ഇതെല്ലാം പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. തിരുവള്ളൂരിൽ 25-ഓളം എൽ.ടി. തൂണുകൾ പൊട്ടിയിട്ടുണ്ട്. മരം പലയിടത്തും പൊട്ടിവീണത് വൈദ്യുതലൈനിലാണ്. ഇതെല്ലാം മാറ്റി വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവൃത്തി തിരുവള്ളൂരിലും തുടരുകയാണ്. ഇടിമിന്നലിൽ തേക്ക് മരം തകർന്നു ഇരിങ്ങണ്ണൂർ : കായപ്പനച്ചി കാവുതീയന്റവിട അശോകന്റെ വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരത്തെ ഇടിമിന്നലിൽ പറമ്പിലെ തേക്ക് മരം പൊട്ടിത്തകർന്ന് 50 മീറ്റർ ദൂരത്ത് തെറിച്ചു വീണു. പരിസരത്തെ മറ്റ് മരങ്ങൾക്കോ വീടുകൾക്കോ നാശനഷ്ടമുണ്ടായിട്ടില്ല. തേക്ക് മരത്തിന്റെ തൊലി ഉൾപ്പെടെ ഉരിഞ്ഞു പോവുകയും മരം പൊട്ടി പ്പോവുകയുമായിരുന്നു. വീടിനു മുകളിൽ കവുങ്ങുകൾ വീണ് നാശനഷ്ടം അരൂർ : മഴയോടൊപ്പമെത്തിയ ശക്തമായകാറ്റിൽ വീടിനു മുകളിൽ കവുങ്ങുകൾ വീണ് നാശനഷ്ടം. പെരുമുണ്ടച്ചേരി തെക്കേ കരുവാണ്ടി ദേവി അമ്മയുടെ വീടിനു മുകളിലാണ് രണ്ടു ഭാഗത്തായി കവുങ്ങുകൾ വീണത്. വീടിന്റെ ഓടുകൾ തകർന്നിട്ടുണ്ട്. കഴുക്കോലുകളും പട്ടികകളും തകർന്നു. ഇടിമിന്നലിൽ വീടിന്റെ വയറിങ് കത്തിനശിച്ചു വടകര : കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വീടിന്റെ വയറിങ് സംവിധാനം കത്തിനശിച്ചു. നടയ്ക്കുതാഴയിലെ പതേരി ഗിരീശന്റെ വീട്ടിലാണ് സംഭവം. മെയിൻ സ്വിച്ച് പൂർണമായും കത്തി. വയറിങ് പല ഭാഗങ്ങളിലും നശിച്ചു.
