തിരുവനന്തപുരം: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരേ രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുഖ്യമന്ത്രി ബി.ജെ.പി.ക്കൊപ്പമാണെന്ന രാഹുലിന്റെ ആക്ഷേപം മിതമായ ഭാഷയിൽ പറഞ്ഞാൽ അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. To advertise here, 2022-23 കാലയളവിൽ ഛത്തീസ്ഗഡിൽ ആയിരക്കണക്കിന് ഗോത്രവർഗ ക്രൈസ്തവരെ സംഘപരിവാർ വേട്ടയാടിയപ്പോൾ അവിടെ ഭരണം കോൺഗ്രസിനായിരുന്നുവെന്നും അന്ന് രാഹുൽ ഗാന്ധി എവിടെയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യാൻ ബി.ജെ.പി. സർക്കാരിന് ആയുധമായത് കോൺഗ്രസ് നടപ്പിലാക്കിയ നിയമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാംവകുപ്പ് പ്രകാരമാണ് കന്യാസ്ത്രീകളെ ബി.ജെ.പി. സർക്കാർ അറസ്റ്റുചെയ്തത്. 2000-ൽ ഛത്തീസ്ഗഢ് രൂപവത്കരിച്ചപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് മധ്യപ്രദേശിലെ വിവാദമായ ഈ മതസ്വാതന്ത്ര്യനിയമം അതേപടി ഛത്തീസ്ഗഢിലും നിലനിർത്തിയത്. ന്യൂനപക്ഷങ്ങൾക്കെതിരേ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം റദ്ദാക്കാൻ വർഷങ്ങളോളം ഭരണം കൈയിലിരുന്നിട്ടും കോൺഗ്രസ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധമായ ഇത്തരം നിയമങ്ങൾ റദ്ദാക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. പ്രകടനപത്രികയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതാക്കൾ നേരിട്ട് ഇടപെട്ടു. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകൾ ആത്മാർഥതയില്ലാത്തതായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നപ്പോൾ ഛത്തീസ്ഗഢിലെ നേതാക്കൾ മാറിനിന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽ പ്രദേശിലെങ്കിലും ഇത്തരത്തിലുള്ള മതസ്വാതന്ത്ര്യ നിയമം റദ്ദാക്കാൻ രാഹുൽ ഗാന്ധി തയ്യാറാണോ എന്ന് വെല്ലുവിളിച്ച മുഖ്യമന്ത്രി, കോൺഗ്രസിന്റെ സ്വഭാവംവെച്ച് സി.പി.എമ്മിനെ അളന്നുനോക്കാനും മാർക്കിടാനും രാഹുൽ ഗാന്ധി വരേണ്ടതില്ലെന്നും കുറിപ്പിൽ പറഞ്ഞു. Content Highlights: Pinarayi Vijayan criticizes Rahul Gandhi's allegations regarding the BJP-CPM nexus Published: 04 Apr 2026, 08:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.