പാണ്ടിക്കാട് : കുറ്റിപ്പുളിയിൽ വീടുകയറി ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. To advertise here, ഡിസംബർ 29-ന് ഉച്ചയ്ക്ക് ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ പത്തുപേരെയാണ് അറസ്റ്റുചെയ്തത്. ഈ പ്രതികളെ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കോഴിക്കോട് ബേപ്പൂർ സ്വദേശി കെ.വി. അനീഷ് (26), കല്ലായി ചക്കക്കടവ് അബ്ദുൽ റാഷിഖ് (41), പന്തീരങ്കാവ് കൊല്ലക്കാരൻ നിജാസ് (40), കൊയിലാണ്ടി കാളക്കാടി മുഹമ്മദ് ആരിഫ് (36), മാറാട് ക്ലായി മുഹമ്മദ് ഷെഫീർ (35) എന്നിവരാണ് വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും അനീഷിനെ പിടികൂടുകയുംചെയ്തു. അനീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു നാലുപേരെയും ആസൂത്രകരായ കോഴിക്കോട് പൊക്കുന്ന് സ്വദേശി വി.ടി. അബ്ദുൽ റൗഫ് (40), മഞ്ചേരി പുല്ലാര സ്വദേശികളായ പാങ്ങോട്ടിൽ ഉമ്മർ (49), കൊണ്ടോട്ടി പറമ്പിൽ സവാദ് (32), മമ്പാട് സ്വദേശി കമ്പളത്ത് മുഹമ്മദ് ഷിഹാൻ (21)ഒടായിക്കൽ സ്വദേശി പനയം തൊടിക അഫിൻ (21) എന്നിവരെയും അറസ്റ്റുചെയ്തു. അബ്ദുവിന്റെ വീട്ടിൽ പത്തുകോടി രൂപയുണ്ടെന്ന് അറിഞ്ഞാണ് സംഘം കവർച്ചയ്ക്ക് എത്തിയത്. ഈ പത്തുകോടി രൂപ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചും പ്രതികൾക്ക് അബ്ദുവിന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും പോലീസിന് ലഭിച്ച വിവരം പുറത്തുവിട്ടിട്ടില്ല. പെരിന്തൽമണ്ണ ഡിവൈഎസ്‍പി എ. പ്രേംജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. പ്രകാശൻ, അശ്വിത്ത് എസ്. കരൺമയിൽ, വി. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
